Nov 22, 2010

വിഢ്ഢ്യാസുരൻ

ലോകത്തിലെ ഏറ്റവും വലിയ വിഢ്ഢിയെക്കണ്ടിട്ടുണ്ടോ എന്ന്‌ ആത്മഗതം..
അറിയാതെ
ചൂണ്ടുവിരല്‍ കണ്ണാടിയിലേക്ക്‌ നീളുന്നു.
ചൂണ്ടുവിരലിനു പോലും വിവരമുദിച്ചതറിഞ്ഞ്‌
പ്രതിബിംബത്തെ നോക്കുമ്പോഴവനതാ
മൂക്കത്ത്‌ വിരല്‍ വച്ച്‌ പൊട്ടിച്ചിരിക്കുന്നു.
 

Oct 10, 2010

ഉരുളയ്ക്കുപ്പേരി(?)

------------------------------

നിനക്ക് വേണ്ടി മരിക്കും എന്ന് പറഞ്ഞ സുഹൃത്തിനോട് മറുപടിയായി ജീവിക്കുന്നത് നിനക്ക് വേണ്ടിയാണ്‌ എന്നെ പറയാൻ കഴിഞ്ഞുള്ളൂ..

അതൊരു മറുപടിയായിരുന്നോ, അതോ അതിലും നല്ലൊരു മറുപടി വേറെ ഇല്ലെന്നാണോ?? എന്തായാലും ആദ്യത്തേതിലും വിഷമകരം രണ്ടാമത്തെയാണെന്ന് വിശ്വസിക്കുന്നു..
------------------------------

Aug 10, 2010

ഇരുൾ-വെളിച്ചം

--------------------------------------------------
മുൻപ്, ഇരുട്ടിന്റെ കൺ തുറക്കാൻ
വെളിച്ചം തിരഞ്ഞു നടന്ന ഞാൻ
ഇന്നു വെളിച്ചത്തിന്റെ കൺ കെട്ടാൻ
ഇരുൾ തേടിയലയുന്നു.
--------------------------------------------------

Jul 20, 2010

വേർപാടിന്റെ വിരൽപാടുകൾ

വിരലുകൾ അടർത്തി എടുത്തപ്പോഴും,
സ്പർശം നീ ബാക്കി നിറുത്തി.
പറയാതെ ഇറങ്ങിപ്പോയപ്പോഴും,
ഹൃദയത്തിൽ ഓർമ്മകളെ കൂട്ടിനിരുത്തി.
ഉള്ളിലെ സ്നേഹം മുഴുവൻ തന്നൊഴുകിപ്പോയിട്ടും
നിൻറെ തീരത്ത്‌ ഞാൻ കാത്തിരിക്കുന്നു.
ഇതു തന്നെയല്ലേ പ്രണയം?

-------------------------------

Jun 17, 2010

ബെസ്റ്റ് റൈറ്റർ അഥവാ ബ്ളോഗിലി രാജ(റിവ്യൂ ആണ്‌)

ഒരു പോസ്റ്റിട്ടിരുന്നെങ്കിൽൽൽൽ അതൊന്നു ഡെലീറ്റാമായിരുന്നൂ​‍ൂ​‍ൂ​‍ൂ​‍ൂ..
ലതിന്റെ ഒരു സുഖേ,അതാണ്‌ സുഖം..  :-)


വാൽ:ബ്ലോഗസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ഗമന്റ്.. ഏത് ഏത്!!

ഇതോടെ ഞാനെന്റെ പരീക്ഷണങ്ങൾ പൂട്ടേണ്ടി വരും.. അയ്യപ്പാ സേവപ്പാ )))

--------------------

May 31, 2010

വീണ്ടും

ഹെഡ്കെട്ട്‌ കണ്ട്‌, ഡേയ്‌ പയ്യൻസ്‌ വീണ്ടുവിചാരമില്ലാതെ താൻ ഗോപാലകൃഷ്ണാക്രമണത്തിനു വീണ്ടും കോപ്പ്‌ കൂട്ടുകയാണോന്ന്‌ കരുതിയെങ്കിൽ, ഇത്‌ സംഭവമതല്ലെന്ന്‌ ആദ്യമേ തന്നെ പറഞ്ഞ്‌ കൊള്ളട്ടെ..`വീണ്ടു`മെന്നതെന്റെ അടുത്ത സുഹൃത്ത്‌ ലിഡിയയുടെ ഈയിടെ തുടങ്ങിയ ബ്ളോഗാകുന്നു..


എന്ത്‌ കൊണ്ട്‌ വീണ്ടും??എഴുത്തിലിതവളുടെ രണ്ടാം ജന്മം.. രണ്ടാഴ്ച മുൻപ് എന്നെത്തേടിയെത്തിയ ഒരു ഫേസ്‌ ബുക്ക്‌ റിക്വസ്റ്റ്‌ കണ്ട്‌ ഞാനൊന്നമ്പരന്നു, എന്റെ പഴയൊരു സയൻസ്‌ ക്വിസ്‌ മത്സര എതിരാളി, അതിലുപരി സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നില്ല.. പിന്നീടും പഠനത്തിന്റെ ഇടനാഴികളിൽ അപൂർവ്വമായി കണ്ടുമുട്ടിയിട്ടുണ്ട്‌ (10 ആം ക്ലാസ്സ്‌ വരെ).. ശേഷം പ്രീഡിഗ്രീ ആയി, ബി എസ്‌ സി, ഐ ഐ ടി ആയി ഞാനും, +2, എഞ്ചിനീയറിങ്ങായി അവളും അകന്നു കൊണ്ടേയിരുന്നു.. അങ്ങനെയിരിക്കയേയാണ്‌ ഫേസ്ബുക്ക്‌ കണ്ടുമുട്ടൽ.. സോഷ്യൽ നെറ്റ്വർക്കുകളിലൂടെ തിരിച്ച്‌ കിട്ടിയ സൗഹൃദങ്ങൾ അനവധി, ഒരുപാട് പുതിയ ബന്ധങ്ങളും, അതിൽ കുറേയെണ്ണം കൂടപ്പിറപ്പുകളെ പോലെ.. ഇന്റെർനെറ്റിൽ സോഷ്യൽ നെറ്റ്വർക്കിനു സ്തുതി, ഐ ഡി ഇല്ലാത്തവർക്ക്‌ സമാധാനം..

ഒരുപാട് കാലത്തെ വനവാസത്തിനു ശേഷം പരിചയമുള്ള പേരുകൾ തപ്പി ഫേസ്ബുക്കിലിറങ്ങിയതായിരുന്നു,അവൾ.. പണ്ടേ എഴുതുമെന്ന്‌ കേട്ടറിവുണ്ടായിരുന്നു.. ഇപ്പോഴെങ്ങനെ ഉണ്ടോ എന്ന ചോദ്യത്തിന്‌ നിരാശാജനകമായ ഉത്തരം.. ഒരുപാട്‌ വർഷങ്ങളായി പേനയെടുക്കുന്നത്‌ പലവ്യഞ്ജനങ്ങൾ കുറിക്കാൻ മാത്രാണത്രേ, പിന്നെ ഇടയ്ക്ക്‌ മകളുടെ ഹോം വർക്കുകൾക്കും.. ബ്ലോഗിനെക്കുറിച്ച്‌ പറഞ്ഞു, വീണ്ടും എഴുതാൻ അപേക്ഷിച്ചു. അങ്ങനെ ഒരുവിധം വഴി തെറ്റിച്ചൂന്ന്‌ പറഞ്ഞാൽ മതിയല്ലോ.. അവളുടെ പഴയ ചങ്ങാതിമാർ ഒത്തിരിപ്പേർ ഇതേ ആവശ്യം ഉന്നയിച്ച് കാണും.. ഒടുവിലൊരു ദിവസം ഒരു മെയിൽ വിത്ത്‌ വെത്തില അടക്ക ഏന്റ്‌ ഒരുറുപ്പിക (ഒരു 100 ദിർഹം എങ്ങാനും ആയിരുന്നേല്‍..ഹാ), വീണ്ടും പേനയെടുത്ത്‌ തുടങ്ങി, ഗുരുദക്ഷിണ (അവളുടെ കാര്യം കട്ടപ്പൊഹ!!) സ്വീകരിച്ചോന്നും പറഞ്ഞോണ്ട്‌.. കഴിഞ്ഞയാഴ്ച ദേ ബ്ലോഗിങ്ങും തുടങ്ങി..

എഴുത്തിന്റെ രണ്ടാം ജന്മത്തെക്കുറിച്ചവൾ ബ്ലോഗിൽ പറയുന്നത്:

ഏറെ വിശന്ന മൃഗത്തെപ്പോലെ അക്ഷരങ്ങൾ എന്നെ ആക്രമിക്കുന്നു.
അത് എന്റെ സമയത്തിൽ മുറിവുകളുണ്ടാക്കുന്നു.
ചോരപൊടിഞ്ഞ് അതിന്റെ ചലനം പതുക്കെയാകുന്നു.
ഏറെ അപേക്ഷകൾക്കൊടുവിൽ ഒരു പുതിയ ജീവന്റെ
നിഷേധിക്കാൻ കഴിയാത്ത ചൂണ്ടുവിരൽ അതെനിക്കു തരുന്നു.
 

ബ്ളോഗിലെഴുതിയ കണ്ണാടിക്കാഴ്ച‌ ഇപ്രകാരവും:

പഴയ വീട്ടിൽ പുതുക്കിപ്പണിഞ്ഞ കുളിമുറിയുടെ  നീല ടൈലുകൾക്കിടയിലാണു ഈ കണ്ണാടി ആദ്യം കണ്ടത്.. കറുത്തവൃത്തത്തിനകത്തെ കൊച്ചു കണ്ണാടി.
(അത് മാർബിളുകൾ താജ്മഹൽ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കാലം.)

കണ്ണാടി ആദ്യം കാണിച്ചത് പ്രായത്തിൽ കവിഞ്ഞ് വളർന്ന പെൺ മുഖം.(ആ പരിഭ്രാന്തിയിൽ കൂടുതൽ നേരമതിന്റെ മുന്നിൽ നില്ക്കുമ്പോൾ ചാപല്യമെന്ന് ശബ്ദമുയർത്താറുണ്ടായിരുന്നു അച്ഛൻ.)

പിന്നെ വല്ലപ്പോഴും കാണാറുള്ള സിനിമയിലെ നാട്യം അഭിനയിച്ചതിനു
കൈയടിച്ചതും ഉർവ്വശി അവാർഡ് തന്നതും ഇതേ കണ്ണാടി.

IPSകാരിയുടെ ഗൗരവത്തിൽ tooth paste റിവോൾവർ കൊണ്ട് ഉന്നം പിടിച്ചു ശീലിച്ചതും ആദ്യം എഴുതിയതിനു തന്നെ ബുക്കർ നോമിനേഷൻ കിട്ടിയതും
ഐശ്വര്യറായിയൊടൊപ്പം സുന്ദരിയാകാൻ പോരടിച്ചതും നഷ്ടപ്പെട്ട പാദസരത്തിന്റെ വിചാരണ ഓർത്ത്ആദ്യം കരഞ്ഞതും കളിയിൽ തോല്പ്പിച്ച കൂട്ടുകാരിയൊടുള്ള  ദേഷ്യം തീർക്കാറുള്ളതും ഇതിന്റെ മുന്നിൽ.

ഇതിന്റെ ബാക്കി ഇവിടെ വായിക്കാം.. 

എഴുതുവാനുള്ള കഴിവുണ്ടാവുക എന്നതൊരു അനുഗ്രഹമാണ്‌.. അതറിഞ്ഞ് കിട്ടിയവർ എഴുതാതെ കടന്ന് കളയുന്നത് വായനക്കാരുടെ നഷ്ടവും.. ഇന്ത്യൻ പീനൽ കോഡ് എഴുന്നൂറ്റിച്ചില്വാനം പ്രകാരം ഇതൊരു കുറ്റവും (എന്നേലും അങ്ങനൊരു ലാ വരുമായിരിക്കും)..  ലിഡിയ (ഈ പേരിന്റെ പിന്നിലുള്ള കഥ അവൾ എഴുതുമായിരിക്കും.. അതോ ആൾറെഡി എഴുതിയോ) അത് ചെയ്യില്ലെന്ന് നമുക്ക് ആശിക്കാം.. ഒരുപാട് നല്ല പോസ്റ്റുകൾ പ്രതീക്ഷിച്ച് കൊണ്ട്, എല്ലാവിധ ആശംസകളും നേർന്ന് കൊള്ളുന്നു..

മറ്റ് കാഴ്ചകൾ ഇവിടെ ക്ളിക്കി കണ്ടാലും..
-------------------------------------------------------------------

May 24, 2010

യോജനക്കാരോട്‌ രണ്ട്‌ വാക്ക്‌ (മിനിമം നാലെങ്കിലും പറയേണ്ടതാണ്‌ )

ശ്രീ.ഉമേഷിന്റെ ആളു നോക്കി മാറുന്ന യോജനയ്ക്കിടേണ്ടിയിരുന്ന കാലഹരണപ്പെട്ട പാപ(?) കമന്റാണിത്‌.. അതിനു ശേഷവും അനുബന്ധ പൊസ്റ്റുകൾ കുറേയെണ്ണം അവിടെ വന്നിരിക്കുന്നു.. ആ ലേഖനം നേരത്തെ വായിച്ചിരുന്നുവെങ്കിലും (കാൽവിന്റേയും, സുനിലിന്റേയും ചൂണ്ടുവിരലിനു നന്ദി), ഒരു കമന്റ്‌ പോസ്റ്റെഴുതാൻ ഒത്തിരി വൈകി.. പേർസണൽ പ്രോബ്ളംസ്‌ എന്ന ബ്ളാക്ക്‌ ഹോളിൽ ഞാൻ കാരണങ്ങളെ നിമജ്ജനം ചെയ്യുന്നു.. കാലഹരണപ്പെട്ട ഈ പോസ്റ്റ്‌ പബ്ളിഷരുതെന്നായിരുന്നു ആഗ്രഹമെങ്കിലും, രോഷത്തിന്റെ പെരിയാർ, അണപൊട്ടിച്ചൊഴുകിപ്പോകുന്നു.. സ്പാം കമന്റിന്റെ മുല്ലപ്പെരിയാർ തുറന്നെന്നെ മുക്കിക്കൊല്ലല്ലേയെന്നൊരു മുൻകൂർ ജാമ്യാപേക്ഷ.. 

പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണനന്റെ ഒരു വാക്യത്തിന്റെ അർത്ഥം പ്രകാശ വേഗത വൾരെ കൃത്യമായി തരുന്നുവെന്നാണ്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്റിഫിക്‌ ഹെറിറ്റേജിന്റെ (IISH) സ്ഥാപകനേതാവ്‌ (ഡോക്റ്റ്രേറ്റുണ്ടെങ്കിലും ടിയാനെ ശാസ്ത്രഞ്ജൻ ന്ന്‌ വിളിക്കാൻ തോന്നണില്ല-കാരണം വഴിയേ മനസിലാവും) ഡോ. എൻ. ഗോപാലകൃഷ്ണൻ (GK) ഘോരഘോരമായി പ്രസംഗിച്ച്‌ നടക്കുന്നത്‌.. സംഗതികൾ (ഐ മീൻ ഉഡായിപ്പ്സ്‌ /തല്ലുകൊള്ളിത്തരം) അവിടം കൊണ്ട്‌ തീരുന്നുണ്ടൊ?? ഇല്ലെന്നേ, അതങ്ങനെ ജ്യോതിഷശാസ്ത്രമായി (എന്ത്‌ അങ്ങനെ ഒന്നില്ലാന്നോ--ഒണ്ടെന്നേ GK ടെ അഭിപ്രായത്തിൽ നിങ്ങൾക്കിതൊന്നും മനസിലാവണമില്ലെന്നേ, എന്നാലും ഒള്ളതാണെന്നേ (അതെന്താടാ ഊവ്വേ ഞങ്ങടെ ജികെ കുറവാ--ആ)), പരിണാമസിദ്ധാന്തായി, അൺസേർട്ടിനിറ്റി പ്രിൻസിപ്പളായി, ആറ്റംബോംബായി (കോപ്പായി) വിരാജിക്കുവല്ലേ!! 

പ്രാചീനഭാരതത്തിനു് ഇല്ലാത്ത മഹത്ത്വം ചാർത്താനും മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന വിദ്യയെ ഇകഴ്ത്താനുമുള്ള ശ്രമത്തിനു തെളിവുകളായി പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിന്നു് എന്നു പറഞ്ഞു് ഇതിയാൻ നിരത്തുന്ന സത്യവിരുദ്ധമായ പ്രസ്താവനകളെ ഉമേഷും സൂരജും അവരുടെ ബ്ളോഗുകളിലൂടെ തുറന്ന്‌ കാട്ടുന്നു.. 

സൂരജിനെ ഒന്നു ക്വാട്ടട്ടെ “പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങൾ എത്രയോ വികസിതമായിരുന്നു എന്ന്‌ സ്ഥാപിക്കലാണ്‌ വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ്‌ പറഞ്ഞ്‌ വരുമ്പോൾ അന്താരാഷ്ട്ര സ്പേയ്സ്‌ സ്റ്റേഷൻ പോലും ഇവിടെയെങ്ങാണ്ട്‌ ഉണ്ടായിരുന്നില്ലേ എന്ന്‌ കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയിൽ തോന്നും... അമ്മാതിരി കീച്ചാണ്‌..... സംസ്കൃതം കൊണ്ട്‌ വയറിളക്കം... ഇംഗ്ളീഷു കൊണ്ട്‌ ഹാലിളക്കം... സയൻസ്‌ കൊണ്ട്‌ പടയിളക്കം.... ആകെ മൊത്തം ജഗപൊഗ..”

GK ടെ ഒരു വീഡിയോ ഓർക്കുട്ടിൽ ഫേവറിറ്റാക്കിയിട്ട ഒരു സുഹൃത്തിനോട്‌ GK യെപ്പറ്റി കുറച്ച്‌ ജീക്കെ പറഞ്ഞപ്പോൾ കിട്ടിയ മറുപടി കണ്ടെന്റ്‌ കൊള്ളാം, എന്തീറ്റാ പെട എന്നായിരുന്നു.. കാഞ്ചീപുരം സാരി ചൈനക്കാർ നിർമ്മിക്കുന്നതിനെ പറ്റിയായിരുന്നു വീഡിയൊ.. പൈതൃകങ്ങളെല്ലാം പോയി പോയി എന്നു വിലപിക്കുന്ന GK യുടെ പോക്ക്‌, ബാക്കി പൈതൃകങ്ങൾ
താന്‍ പോക്കും എന്ന രീതിയിലാണ്‌.. അല്ലിനി IISH ന്റെ ധർമ്മം അതാവുമോ.. അങ്ങോരുടെ തന്നെ ഭാഷേൽ ഉത്തരം--ആ.


യോജന ടൈറ്റിലിൽ തുടങ്ങിയ പോസ്റ്റ്‌ പറഞ്ഞ്‌ പറഞ്ഞ്‌ യോജനയുമായി ഒരു തരത്തിലും യോജിക്കാതെയായി.. വിഷയത്തിലേക്ക്‌ തിരിച്ച്‌ വരാം.. സായണന്റെ ഭൂമിയെ ചുറ്റുന്ന സൂര്യന്റെ വേഗതയെ പ്രകാശവേഗമായി വ്യാഖ്യാനിക്കുമ്പോൾ ഭൂമിക്ക്‌ ചുറ്റും സൂര്യനല്ല തിരിച്ചാണെന്ന ഫണ്ടമെന്റൽ തെറ്റ്‌ GK കണ്ടില്ലായിരിക്കുമോ, അതോ ഇനി ഉമേഷ്‌ പറഞ്ഞത്‌ പോലെ എന്തൊക്കെയായാലും അവസാന ഉത്തരം ശരിയെന്ന ന്യായമാണോ അങ്ങയെ നയിക്കുന്നത്‌?? അങ്ങൊരു സയന്റിസ്റ്റല്ല എന്ന എന്റെ അഭിപ്രായത്തിനു അടിവരയിടാനെ ഇതിനു കഴിയുള്ളൂ.. അറ്റ കൈക്ക്‌ അശാസ്ത്രീയനായ ശാസ്ത്രകോരൻ എന്നു പറഞ്ഞൊപ്പിക്കാം.. പോട്ട്‌..
 
ഉത്തരത്തിനനുസരിച്ച്‌ അളവ്‌ നിശ്ചയിക്കപ്പെടുന്ന യോജനയെപ്പറ്റി ഉമേഷ്‌ വിശദമായിട്ടിവിടെ എഴുതിയിട്ടുണ്ട്‌.. കൂട്ടത്തിൽ GK യുടെ പ്രസംഗങ്ങളിലെ തെറ്റും ചൂണ്ടിക്കാണിച്ചിരിക്കുന്നു.. പുള്ളിക്കും അറിയാമായിരിക്കും പറഞ്ഞതിലെ വങ്കത്തരം, എന്നാൽ തെറ്റിനെ തെറ്റായംഗീകരിക്കാൻ, അതൊന്നു വിളിച്ച്‌ പറയാൻ ഗോപാലകൃഷ്ണനിലെ ഈഗോപാലകൃഷ്ണൻ തയ്യാറാകുമെന്ന്‌ കരുതുന്നില്ല.. തോന്നിയവനു തോന്നിയപോലെ വ്യാഖ്യാനിക്കാവുന്ന യോജനേം താങ്ങിപ്പിടിച്ചോണ്ട്‌ ശാസ്ത്രത്തെ അളക്കാൻ വന്നാൽ എട്ടാം ക്ളാസ്സ്‌ പയ്യന്മാർ പോലുമൊന്ന്‌ കല്ലെടുത്ത്‌ കീച്ചിപ്പോകും, എന്നിട്ടും കീച്ചപ്പെടുന്നില്ല--കാരണം വഴി തെറ്റിക്കുന്ന വാഗ്പാടവം തന്നെ (കാൽവിന്റെ ലേഖനം ഇവിടെ).. 

പ്രസംഗിക്കാനുള്ള കഴിവൊരു കഴിവന്നെയാണ്‌, ഇതു സമ്മതിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ്‌ സ്റ്റേജിൽ നിന്നിറങ്ങിയ, പിന്നീടെല്ലായ്പ്പൊഴും സ്റ്റേജിനോടൊരു അകലം പാലിക്കാൻ വ്യഗ്രതപ്പെട്ട ഒരു ആറാം ക്ളാസുകാരന്റെ കുഞ്ഞു മുഖമാണു മനസിൽ; അത്‌ ഞാൻ തന്നെയായിരുന്നു.. തന്റെ ആ കഴിവ്‌ GK എങ്ങനെ മിസ്‌ യൂസ്‌ ചെയ്യുന്നുവെന്നു കാൽവിൻ ഇവിടെ വിശദമായിട്ടെഴുതിയിട്ടുണ്ട്‌..ചാതുർവർണ്ണ്യത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന (!) ഗോപാലകൃഷ്ണന്മാരുടെ ജ്യോതിഷ-രാഷ്ട്രീയത്തെപറ്റിയുള്ള കാൽവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌..

ആർഷഭാരത സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന യോജനക്കാർക്കെതിരെ എന്തിനാണാവോ ഞാൻ രോഷപ്പെരിയാർ ഒഴുക്കി വിടുന്നത്‌?? കുറേക്കാലം ഫിസിക്സ്‌ പഠിച്ച/ഇപ്പോളും പഠിച്ചോണ്ടിരിക്കുന്ന ഒരാളുടെ (ഒരു ഭാരതീയന്റെ എന്നു പറയണില്ല, ശാസ്ത്രത്തിനു അതിരുകൾ കെട്ടാൻ ശ്രമിക്കുന്നത്‌ തന്നെ അശാസ്ത്രമാകും) സങ്കടം; അല്ലാണ്ട്‌ പറഞ്ഞിട്ടിവരെ നന്നാക്കാന്നുള്ളൊരു വ്യാമോഹനൻ നമ്പ്യാരും എന്നിൽ കുടിയിരിപ്പില്ല..

ലോകം കണ്ട മികച്ച experimental physicist കളുടെ പേര്‌ ചോദിച്ചാൽ നാവിൻ തുമ്പിലാദ്യമെത്തുന്നത് Albert Michelson ന്റേതായിരിക്കും.. നോബൽ നേടിയ (1907) ആദ്യ അമേരിക്കക്കാരൻ, Michelson-Morely experiment-1887 ലെ അതേ Michelson.. the most famous failed experiment; അതാണതിന്റെ വിജയവും.. ശബ്ദത്തെപ്പോലെ പ്രകാശത്തിനും സഞ്ചരിക്കാൻ ഒരു മീഡിയം ആവശ്യമാണെന്നും, ഈതർ എന്ന മീഡിയം ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ച് കിടക്കുകയാണെന്നുമായ വിശ്വാസത്തെ പൊളിച്ചടുക്കിയ എക്സ്പിരിമെന്റ്.. ഈതറിന്റെ നോൺ എക്സിസ്റ്റൻസ് പ്രൂവ് ചെയ്തത് മാത്രമല്ല, Einstein ന്റെ special relativity തിയറിയിലെ inertial frames ൽ പ്രകാശവേഗത സെയിം ആയിരിക്കും എന്ന പോസ്റ്റുലേറ്റിനെ അതിനും മുൻപേ തെളിയിച്ചു എന്നൊരു സയന്റിഫിക് പ്രാധാന്യം കൂടിയീ എക്സ്പിരിമെന്റിനുണ്ട് (However, Einstein was not aware of this experiment result).. 

അതിനുമെത്രയോ വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന്റെ വേഗത അളക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.. ഫൂക്കാൾട്ടിന്റെ Rotating mirror setup, പരിഷ്കരിച്ച ഒപ്റ്റിക്സോടെ ആണിതിനുപയോഗിച്ചത്.. അങ്ങനെ കിട്ടിയ വാല്യൂവിനെ (299,910 ± 50 km/s-published in 1879 and another refined measurement in 1883 gave 299,853±60 km/s) കുറേക്കൂടി കൃത്യമാക്കാൻ വേണ്ടി വർഷങ്ങൾക്കു ശേഷവും (1924-26) എക്സ്പിരിമെന്റ്സ് നടത്തുകയുണ്ടായി.. വിശദാംശങ്ങൾ ഇവിടെ കാണാം (Astrophysical Journal, vol. 65, p.1).. ഈ എക്സ്പിരിമെന്റിലൂടെ എസ്റ്റിമേറ്റ് ചെയ്ത പ്രകാശ വേഗത 299,796±4 km/s ആയിരുന്നു.. ലേസറിന്റെ ആവിർഭാവത്തോടെ പ്രകാശ വേഗത എളുപ്പത്തിലും കുറെക്കൂടി കൃത്യതയോടെയും നിർണ്ണയിക്കുകയുണ്ടായി.. Laser interferometric techniques വഴി കണ്ടെത്തിയ പ്രകാശ വേഗത 299,792.4562±0.0011 km/s.. Michelson ന്റെ എക്സ്പിരിമെന്റ്സ് ന്റെ ആക്കുറസി ഒന്നു നോക്കിയാട്ടെ.. ഇതാണ്‌ മാഷേ ആക്കുറസി; അല്ലാതെ GK, സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഇല്ലാതെ ഉൾപ്പുളകം കൊള്ളുന്ന ആക്കുറസി അല്ല.. ധ്യാനത്തിലൂടെ ഇതിലും ബെസ്റ്റ് ആക്കുറസി ആൻസർ കണ്ടെത്തിയിട്ടുണ്ടെന്ന് വിളിച്ച് കൂവി (ബൈ ദ വേ, മൈക്കൽസൺ പോലെയുള്ളവർ/ ലേസർ ഇന്റർഫെറോമെറ്റ്രി ഇന്നത്തെ ശരിയായ ആൻസർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ, റിവേഴ്സ് കാൽക്കുലേഷൻ നടത്തി യോജന ഡിഫൈൻ ചെയ്ത് ആക്കുറസി ആക്കുറസി എന്ന് മിണ്ടാൻ പറ്റുമായിരുന്നോ എന്നത് വേറെ കാര്യം) മൈക്കൽസൺ പോലൊരു പ്രതിഭയുടെ മാത്രമല്ല, തലമുറകളുടെ (വരാനിരിക്കുന്നതും ആയ) കൂടി ചെവിക്കല്ലാണ്‌ ഇത്തരം ഗോപാലകൃഷ്ണന്മാർ  പൊട്ടിക്കാൻ ശ്രമിക്കുന്നത്.. 


പുതുവർഷാരംഭം നേച്ചർ മാഗസിന്റെ, രാജ്യാടിസ്ഥാനത്തിലുള്ള science and technology യുടെ വളർച്ചാനിരക്കിന്റെ ഗ്രാഫ് കണ്ടൊന്ന് ഞെട്ടി.. നൂറ്‌ സിക്സർ അടിച്ചാൽ പോലും എത്തില്ല, ചൈനയുടെ എഴുന്നൂറയലത്ത് നമ്മൾ; അല്ല ആരും.. അല്ലപ്പാ ഇപ്പൊ നടക്കണത് ആഗോളവല്ക്കരണമോ അതൊ ചൈനാവല്ക്കരണമോ?? ഗർഭാവസ്ഥയിൽ തന്നെ 'survival of the fittest' ഫേസ് ചെയ്യേണ്ടുന്ന അവസ്ഥയിലാണ്‌ വരും തലമുറ.. മുന്നോട്ട് നടക്കണോ അതോ പുറകോട്ട് മടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്‌.. വരും തലമുറയ്ക്കായി അറിവിന്റെ CFL തെളിച്ച് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മുട്ടവിളക്കെങ്കിലും കത്തിച്ച് വയ്ക്കാൻ നാം തയ്യാറാവണം.. 

വാചകക്കസർത്തിലൂടെ ഫിസിക്സിലെ അറിവില്ലായ്മയെ മറച്ച്‌ പിടിക്കാൻ ശ്രമിച്ചൊരു സാറുണ്ടായിരുന്നു, പണ്ടെനിക്ക്‌, ബി എസ്‌ സിക്ക്‌.. നമ്മുടെ പുരാണങ്ങളിലുണ്ട്‌ ആറ്റംബോംബും, അൺസേർടേനിറ്റിയും, പുഷ്പക വിമാനോന്നുമൊക്കെ ഇടയ്ക്കിടയ്ക്ക്‌ ഉദ്ഘോഷിക്കുമായിരുന്നു.. പിന്നേ തേങ്ങയാ, ഇതും പറഞ്ഞിരിക്കണ കൊണ്ടാ ഇന്നും നമുക്കീ സ്ഥിതി; വെളിയിലേക്ക്‌ ചാടാൻ വെമ്പി നില്ക്കുന്ന ദേഷ്യപ്രഭാവനെ ഗുരുത്വം (ഒടുക്കത്തെ ഒരു ഗുരുത്വാകർഷണം) അടിമപ്പെടുത്തിക്കളഞ്ഞു.. എന്നാലതൊരിക്കൽ ചാടുക തന്നെയുണ്ടായി.. അതേ ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്തിരുന്ന കാലത്ത്‌, compton effect നെ പറ്റിയെന്തോ വങ്കത്തരം ഉതിർത്തപ്പോൾ എന്നിലെ അവസരവാദിയുണർന്നു.. തർക്കം തീരണ മട്ടില്ല.. രവി സാർ വീണിടത്ത്‌ നിന്നഭ്യാസം കാട്ടുകയാണ്‌.. ആകസ്മികമായി കയറി വന്ന HOD സുരേഷ്‌ മാഷതിൽ ഇടപെട്ടു.. കാര്യമറിഞ്ഞപ്പോൾ, ‘രവീ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ’ എന്നായിരുന്നു പ്രതികരണം. .സാറിന്റെ വാക്കുകൾ കടമെടുത്ത്‌ പറയട്ടെ, ‘മി.ഗോപാലകൃഷ്ണൻ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ഏന്റ്‌ യു ഷുഡ്‌ ബി സെൻഡ്‌ ഫോർ പശൂനെ മേയ്ക്കൽ’..  

പോകണ വഴിക്ക്‌ GK സാറിനൊരു ഉപഡേഷം, ഹാ ഒരു വഴിക്ക്‌ പൊകുവല്ലേന്ന്‌ ഇരിക്കട്ടേന്ന്‌: സാറിന്റെ ജാതകം ഒന്നു നോക്കണത്‌ നല്ലതായിരിക്കും, സയന്റിഫിക്കല്ലേലും യൂസ്ഫുൾ ആണെന്നെ.. വല്ല കണ്ടകശ്ശനി ഉണ്ടെന്നോ, ഇനിയും കൊണ്ടിട്ടേ പോവും ന്നോ ഒക്കെ അറിയാൻ കഴിയും..  
--------------------------------------------------------- 


 

Feb 28, 2010

തകർക്കാൻ പറ്റാത്ത വിശ്വാസം

തലക്കെട്ട്‌ കണ്ട്‌ വല്ല സിമന്റിന്റേയോ പരസ്യമാണെന്ന് കരുതിയെങ്കിൽ,തെറ്റി, നിങ്ങൾക്കു പാടെ തെറ്റി..വലയ സൂര്യഗ്രഹണ ദിവസത്തിൽ കണ്ടതും കേട്ടതുമായ, അതും ഒരു സയൻസ്‌ ഇൻസ്റ്റിട്യൂട്ടിലിരുന്ന് കൊണ്ട്‌, ചില കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെയിങ്ങനെയൊന്നു തലയിൽ കെട്ടിപ്പോയി..

കഴിഞ്ഞ മാസം (ജനുവരി 15) ഒരു വെള്ളിയാഴ്ച പുലർച്ചയ്ക്ക്‌ മൂന്ന് മണിയോടടുപ്പിച്ച്‌ കുറേ ജേർണ്ണൽ പേപ്പറുകളും വായിച്ച്‌ തീർത്ത്‌ റൂമിലേക്ക്‌ നടക്കുമ്പോൾ അന്നുച്ച സമയത്തുള്ള ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണമൊന്നുമായിരുന്നില്ല മനസ്സിൽ; മറിച്ച്‌ ആസ്ട്രിയായിൽ നിന്നും കൊളാബറേറ്റർ അയച്ച സാമ്പിളുകളിൽ ചെയ്യേണ്ടിയിരിക്കുന്ന എക്സിപിരിമന്റ്സിനെപ്പറ്റിയായിരുന്നു ചിന്ത.. സാമ്പിൾസ്‌ എത്തുന്നതിനു മുന്നേ, സാറ്‌, എക്സിപിരിമന്റ്സിനു ഡെഡ്‌ ലൈൻസും കൽപ്പിച്ചിരുന്നതിനാൽ, മറ്റു ചിന്തകൾക്ക്‌ മനസിൽ പോയിട്ട്‌ മാനത്ത്‌ പോലും നോ സ്ഥാനം..

ഒരു മണിക്കൂറോളം നീണ്ടുനിന്ന ജെനറൽ റീഡിങ്ങിനു ശേഷം ബെഡിലേക്ക്‌ ചരിഞ്ഞു.. കിടന്ന പാടെ ഉറങ്ങി.. എഴുന്നേൽക്കുമ്പോൾ സമയം 11.30.. പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ്‌ ലഞ്ചിനായി പതിയെ മെസ്സിലേക്ക്‌ നടക്കുമ്പോഴാണ്‌ ഉച്ചനേരത്തെ വെളിച്ചമില്ലായ്മ ശ്രദ്ധിക്കുന്നത്‌ തന്നെ.. ബാംഗ്ലൂരിൽ ഇത്തരം മൂടിക്കെട്ടിയ കാലാവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും സ്കൈ മിസ്റ്റർ ക്ലീനാണ്‌.. ഓ ഇന്നാണല്ലോ സൂര്യഗ്രഹണം, തലച്ചോറിലൊരു കൊള്ളിയാൻ മിന്നി.. ഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല അറേഞ്ച്‌മന്റും കാണും.. ഊണ്‌ കഴിച്ചിട്ട്‌ വേഗം പോകാം.. ഞാൻ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി..


"ഇപ്പോഴാണോ എണീച്ച്‌ വരുന്നേ?" സുഹൃത്ത്‌ ഉമേഷാണ്‌.. കക്ഷി ക്യാമറ എടുക്കാനായി ഹോസ്റ്റലിലേക്ക്‌ അക്ഷരാർത്ഥത്തിൽ ഓടുകയാണ്‌..


"ഗ്രഹണത്തിലൊന്നും താൽപ്പര്യമില്ലേ!! ഇഞ്ഞിയെന്ത്‌ ഫിസിക്സുകാരനാടാ.. ദേ തുടങ്ങിക്കഴിഞ്ഞു.. ഞാൻ കുറച്ച്‌ ഫോട്ടോസ്‌ എടുക്കാൻ പറ്റുമോന്ന് നോക്കട്ടെ."



ഇലകൾക്കിടയിലൂടെ നിഴൽക്കൂത്ത്‌ നടത്തുന്ന ഗ്രഹണ സൂര്യനെ ചൂണ്ടിക്കാണിച്ച്‌ ഉമേഷ്‌ പറഞ്ഞു..

"ഉം..സൂര്യഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല സൗകര്യവും ഒരുക്കിയിട്ടുണ്ടാവും.. ആദ്യം വല്ലോം കഴിക്കട്ടെ.."
ഉമേഷിനോട്‌ ബൈ പറഞ്ഞ്‌ ഞാൻ മെസ്സിലേക്ക്‌ വലിച്ച്‌ നടന്നു, അവൻ ഹോസ്റ്റലിലേക്കും..

അലൂമിനിയം കോട്ടഡ്‌ കണ്ണടകളിലൂടെ സൂര്യഗ്രഹണം ആസ്വദിക്കുന്ന ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ട്‌ മെസ്സിനു മുന്നിൽ.. അവർക്കിടയിലൂടെ നൂണുകടന്ന് ഞാൻ അകത്തേക്ക്‌ കയറി, ചോറും ദാലും രസവുമൊക്കെയെടുത്ത്‌, ഒരു മയവുമില്ലാതെ വെട്ടി വിഴുങ്ങുന്ന അനിലിനരികിൽ, സ്ഥാനം പിടിച്ച് പതുക്കെ കഴിക്കാനാരംഭിച്ചു..

ഗ്രഹണം കാണാനായി ഡിപ്പാർട്‌മന്റിൽ വല്ല ഏർപ്പാടുമുണ്ടോയെന്ന് വിനീതിനോട്‌ (എന്റെ തന്നെ ഡിപ്പാർട്‌മന്റിലെ int PhD ക്കാരൻ)ആരായുന്നതിനിടയിലാണ്‌ ഗ്രഹണസമയത്ത്‌ പുറത്തിറങ്ങരുതെന്ന ലാബിലെ സീനിയറിന്റെ ഉപദേശത്തെപ്പറ്റി അനിൽ വാചാലനായത്‌.. ഒരുരള ചോറെന്റെ തൊണ്ടയിൽ തടഞ്ഞു.. 'ആഹാ അപ്പടിയാ.. നല്ലത്‌, ഇറങ്ങരുത്‌ കേട്ടോ'.. മെസ്സ്‌ ഫുഡിന്റെ ദുസ്സാദുകളെ കൂട്ടിക്കുഴച്ച്‌ ഒരു വിധേന വയറിനെ ശാന്തമാക്കി ഞാൻ എഴുന്നേറ്റു; കൈ കഴുകി ഡിപ്പാർട്ട്‌മെന്റിലേക്കു നടന്നു..



ഡിപ്പാർട്‌മന്റിന്റെ മുന്നിൽ, ഗ്രഹണത്തിന്റെ ഓരോ നിമിഷവും ക്യാമറയിലൊപ്പിയെടുക്കാൻ പരിശ്രമിക്കുന്ന ആർണബിനെ, ദൂരെ നിന്നേ കണ്ടു.. ചിലരൊക്കെ അലുമിനിയം കണ്ണടകൾ വച്ച്‌ ഗ്രഹണം നിരീക്ഷിക്കുന്നതൊഴിച്ചാൽ, വിചാരിച്ച പോലൊരു ഗ്രഹണ-ഉത്സവമൊന്നും ഡിപ്പാർട്‌മന്റിൽ കാണാനില്ല..


ആർണബിനോട്‌ ഹായ്‌ പറഞ്ഞ്‌ ഞാൻ ലാബിലേക്ക്‌ കയറി.. മെയിലൊക്കെ ചെക്ക്‌ ചെയ്ത്‌ എക്സ്പിരിമന്റ്സ്‌ തുടങ്ങുന്നതിനു മുന്നോടിയായി ഇൻസ്ട്രുമന്റ്സ്‌ ഓൺ ചെയ്തു.. എവിടുന്നോ സങ്കടിപ്പിച്ച ഒരു അലൂമിനിയം ഗോഗിളുമായി ജൂനിയേഴ്സായ അക്ഷയും ആഞ്ജനേയുലുവും ലാബിലെത്തിയത്‌ ആ സമയത്താണ്‌.. 'എന്നാൽ പിന്നെ ഒന്നു കണ്ടേച്ചും ആവാം എക്സ്പിരിമന്റ്സ്‌'.. ഞങ്ങൾ ടെറസിലേക്ക്‌ കയറി സൂര്യഗ്രഹണ നിരീക്ഷണം ആരംഭിച്ചു..


ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണ സൂര്യനെ ഇത്തിരി നേരമെടുത്ത്‌ തന്നെ ആസ്വദിക്കുന്നതിനിടയിലാണ്‌ അക്ഷയിന്റെ പ്രാകൽ കാതുകളിൽ വന്നലച്ചത്‌.. ഇതു കഴിഞ്ഞിട്ടു വേണമത്രേ കക്ഷിക്ക്‌ വല്ലതും കഴിക്കാൻ..




 ബെസ്റ്റ്‌ കണാരാ ബെസ്റ്റ്‌.. കുറുന്തോട്ടിക്കും വാതമോ? ഗ്രഹണത്തിന്റെ ശാസ്ത്രമറിയുന്നവരെപ്പോലും സൂര്യനെ ഡ്രാഗൺ വിഴുങ്ങുന്നതായ വിശ്വാസം പിന്നോട്ട്‌ വലിക്കുകയാണോ?? അതോ ഗ്രഹണ സമയത്ത്‌ ഇത്തരം ഞാഞ്ഞൂൽ ചിന്താഗതികൾ തല പൊക്കുന്നതാണോ? അതുമല്ലയിനി യഥാർത്ഥത്തിൽ ഗ്രഹണം ഒക്കെ നമ്മുടെ മനസിലാണോ നടക്കുന്നത്‌?? വിശ്വാസങ്ങളും വിഗ്രഹങ്ങളും ഉയിർത്തപ്പെടുന്നത്‌ നമ്മുടെ മനസിലാണ്‌; അതിനാൽ തന്നെ ഉടയ്ക്കപെടേണ്ടതും അവിടെ തന്നെ, അല്ലെങ്കിലത്‌ പല്ലു വേദനയ്ക്ക്‌ കാലിൽ പിണ്ണതൈലം പുരട്ടുന്നതു പോലെയായിരിക്കും..

അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സുനാമിത്തിര മനസിൽ കലിതുള്ളി വന്നുവെങ്കിലും "വയറ്‌ കായാതെ പോയി വല്ലതും കഴിക്ക്‌ കൊച്ചനെ" എന്നു മാത്രം പറഞ്ഞ്‌ ഞാൻ ഗോഗിൾ കൈമാറി, ലാബിലേക്ക്‌ തിരിച്ച്‌ നടക്കാനൊരുങ്ങി..

ദാ വരുന്നു അടുത്ത കണ്ട്‌ പിടുത്തം ആഞ്ജനേയുലുവിന്റെ വക, തലേ ദിവസം ഹെയ്തിലുണ്ടായ ഭൂകമ്പവും സൂര്യഗ്രഹണവും തമ്മിൽ റിലേഷൻസ്‌ ഉണ്ടത്രേ (അവിഹിതമാകും).. അവനെ ടെറസീന്നു താഴെ തള്ളിയിട്ടാലോ എന്നൊരു നിമിഷം ആലോചിച്ചെങ്കിലും അതിന്റേം പഴി ഗ്രഹണതിനു വരുമെന്നും അതുവഴി അന്ധവിശ്വാസങ്ങളെ ഒന്നു കൂടി ഉറപ്പിക്കുകയാവും ചെയ്യുകയെന്ന്‌ വെളിപാട്‌ ഉണ്ടായ ഞാൻ, ആ രോഷക്കെട്ട്‌ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി 'വെളിച്ചം ദുഃഖമാണുണ്ണീസ്‌ തമസ്സല്ലോ സുഖപ്രദം' മനസിൽ ഉരുവിട്ട്‌ ഗ്രഹണം ബാധിച്ച ഒരു ചിരി സമ്മാനിച്ച്‌ കൊണ്ട്‌ നടന്നകന്നു..
--------------------------------------------------------------


ഇതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന മറ്റൊരു സംഭവം, കഴിഞ്ഞയാഴ്ച ഐ ഐ ടി ബോംബേയിലേക്ക്‌ ഒരു കോൺഫറൻസിനു പോകവേ ട്രെയിനിൽ വച്ച്‌ കൊളീഗായ അമൽ പറയുകയുണ്ടായി.. ഗ്രഹണത്തിന്റെ തലേ ദിവസം പുള്ളിക്കൊരു ഇ-മെയിൽ കിട്ടി.. ആട്ട വിറ്റ്‌ ജീവിക്കുന്നവരുടെ വക, സോറി, ആർട്ട്‌ ഓഫ്‌ ലിവിംഗ്സ്‌ വക.. സുദർശന ക്രിയ പഠിക്കാൻ മുൻപവരുടെ കോഴ്സ്‌ അറ്റെൻന്റ്‌ ചെയ്തൂന്നൊരു കുറ്റം മാത്രേ അമൽ ചെയ്തുള്ളൂ.. ലതിന്റെ ആഫ്റ്റർ ഇഫക്റ്റുകൾ ലതാകുമെന്ന് സ്വപ്നേപി നിരീച്ച്‌ കാണില്ല..


'നാളെ ഗ്രഹണ സമയത്ത്‌ ഒന്നും കഴിച്ചേക്കല്ലേ, ശ്രി ശ്രി ശ്രി ശ്രി ശ്രി ശ്രി (അറിയാതൊന്നു വിക്കി വിക്കി വിക്കീപ്പിഡിയയായിപ്പോയി) ഗുരുജി അരുളിച്ചെയ്തതാണ്‌.. അതിനാൽ തന്നെ എന്തെങ്കിലും കാര്യം കാണും'....

ഉണ്ട..  "അല്ലാ നീയെന്നിട്ടെന്ത്‌ ചെയ്തു?"
"തേങ്ങ..പിന്നേ, ഭക്ഷണ കാര്യത്തിൽ നോ കൊമ്പ്രമൈസ്‌..സൊ ആ മെയിലു ട്രാഷീത്തള്ളി"

"ഇതാവണമെടാ ഫിസിക്സിസ്റ്റ്‌"..വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത സന്തോഷത്തെ ഒതുക്കാനായി ഞാൻ രണ്ട്‌ ചായ ഓർഡർ ചെയ്തു..എനിക്ക്‌ മസാല ടീ, ആൾക്ക്‌ സാദാ..
------------------------------------------------------------------------


വാൽക്കഷ്ണംസ്‌ (ഒന്നിലധികം ഉണ്ടേ):


വളരെ മുൻപേ എഴുതിത്തുടങ്ങിയെങ്കിലും ചില തിരക്കുൾ കാരണം പൂർത്തിയാക്കനായില്ല.. ഗ്രഹണത്തെപ്പറ്റിയായത്‌ കൊണ്ട്‌ എഴുത്തിനേം ഗ്രഹണം ബാധിച്ചതാണെന്ന് തോന്നുന്നു.. ഫോട്ടോസിന്റെ റൈറ്റ്സ്‌ കിട്ടിയിട്ട്‌ കുറേ ദിവസമായി.. ഒടുക്കം അതൊന്നും അപ്ലോഡ്‌ ചെയ്യാത്തത്‌ കൊണ്ട്‌ ഉമേഷെന്റെ കഴുത്തിനു പിടിക്കുമെന്ന നിലയിലുമായി..അതൊഴിവാക്കാൻ കൂടിയാണീ പോസ്റ്റ്‌..സൊ വായിച്ചിട്ട്‌ തല്ലുന്നവർ ഒരു പങ്ക്‌ അദ്ദേഹത്തിനും നൽകാൻ കനിവുണ്ടാകണം..

ഫോട്ടോസിന്‌ ഉമേഷിനും ആർണബിനും കാക്കത്തൊള്ളായിരം നന്ദ്രി..തുല്യമായി വീതിച്ചെടുത്തേക്കണം, അടിയിടരുത്‌....

ഗ്രഹണസമയത്ത്‌ ചെയ്തത്‌ കൊണ്ടാവും എക്സ്പിരിമന്റ്സ്‌ ഒന്നുമങ്ങട്‌ ക്ലച്ച്‌ പിടിച്ചില്ല  :-)


==========================================

Feb 10, 2010

ജെ സി ബി


നിങ്ങൾ, അകറ്റി നട്ടു;
വെട്ടി മാറ്റി, തൊട്ടുപോയ ചില്ലകൾ.
എന്നാൽ ആഴങ്ങളിൽ പുണർന്നു പോയ ഞങ്ങൾ തൻ വേരുകളേയോ ???
??
?
അതിനല്ലേ മക്കളേ ജെ സി ബി

Jan 14, 2010

ഹാജിയാർ vs. മൊയ്തീൻ അഭീടെ മുഖം (part2)

-----------------------------------------------------------------
മാന്യപ്രേക്ഷകർക്ക്‌ ക്വട്ടേഷൻ ടിവിയിലേക്ക്‌ വീണ്ടും സ്വാഗതം.. ഹാജിയാരുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്‌ ഞങ്ങൾ കടക്കുകയാണ്‌.. മൊയ്തീൻ ആശുപത്രിയിലായെങ്കിലും പരിപാടിയുടെ പേര്‌, ഞങ്ങൾ, മാറ്റാനുദ്ദേശിക്കുന്നില്ല..
(ഇന്റർവ്യൂടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.. )

------------------------ അഭീടെ മുഖം--------------------------

ഇടിക്കണ്ടി അനീഷ്‌: "അങ്ങയുടെ നാവിൽ വികട സരസ്വതിയുടെ വിളയാട്ടമാണെന്നു തോന്നുന്നു?"
ഹാജിയാർ:  "അത്‌ ഞമ്മള്‌ നാക്ക്‌ വടിക്കാത്തേന്റെ കൊയപ്പാന്നാ തോന്ന്ന്നേ.ആ സരസൂന്റെ വെളയാട്ടം നിർത്തിക്കാൻ ഞമ്മക്കറിയാഞ്ഞിട്ടാല്ല, മേണ്ടാന്നു ബച്ചിട്ടാ..ഹലാക്കിന്റെ ചോദ്യം ചോയിക്കാണ്ട്‌ ബല്ല കാലിക പ്രസക്തിള്ള ചോദ്യോം ചോയിക്കെടാ ബലാലെ..ഓന്റെയൊരു വികഡ ചരച്വതി"

ഇടി.അനീ.: "എങ്കിലിത്തിരി സീരിയസ്‌ ആയിട്ട്‌ ചോദിക്കാൻ ശ്രമിക്കാം.. ഇന്നത്തെ തലമുറ അനുഭവിക്കുന്ന യഥാർത്ഥ പ്രതിസന്ധിയെന്താണ്‌ ? അല്ല, അങ്ങനെ വല്ല പ്രതിസന്ധിയും വാസ്തവത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവർക്കായി വല്ല ഉപദേശവും നൽകാനുണ്ടോ"

ഹാ: "നിർത്തി നിർത്തി ചോയിക്കാനേ, എന്നാലല്ലേ ശ്വാസം കിട്ടൂ.. അങ്ങനെ ബല്യൊരു പ്രതിസന്ധീലാണിന്നത്തെ കുഞ്ഞങ്ങളെന്ന് തോന്നീക്കില്ല.. ന്നാലും ഓലിക്ക്‌ ലച്ച്യബോധം ഇണ്ടോ ന്നൊരു തംശയം തോന്നീക്ക്‌.. മൊഫെയിലും ഇന്റെരനെറ്റും ഒക്കെ നേരായ   വഴിക്കന്നെയാണോ ഇവരെ നയിക്ക്ന്നേ? പിന്നെ മൊല കുടിക്കണ കുഞ്ഞങ്ങടെ നാക്ക്മ്മല്‌ വരെ ഇപ്പോ കള്ളല്ലേ? സന്തോശം വന്നാലും സങ്കടം വന്നാലും എല്ലാറ്റിനും ഇണ്ട്‌ ഈ കുടി.... ഇവറ്റേളെ ഒക്കെ ഉപദേശിക്കാൻ നിന്നാല്‌ ഓല്‌ ചെലപ്പോ ഞമ്മടെ ട്രൗസരൂരും, അത്തരത്തിലാണു പലതിന്റേം സംസ്കാരം.. ചന്തിക്ക്‌ നല്ല അടി കൊടുത്താൽ ഇതൊക്കെ നേരെയാവും ന്നാ ഞമ്മടെ ബിശ്വാസം.."

ഇടി.അനീ.: "പഴയ കാലത്തിന്റെ ഒരു നഷ്ടബോധം ഹാജിയാരുടെ വാക്കുകളിൽ നിഴലിക്കുന്നു.. ഇന്നലകളിലേക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ ആഗ്രഹിക്കുന്നുവോ?"
ഹാ: "ഞമ്മക്കെന്ത്‌ നട്ടബോധാടാ? ഇന്നത്തെ കുഞ്ഞങ്ങക്കല്ലേ എല്ലാം നട്ടപ്പെടുന്നത്‌.. പയേ നല്ല രസോള്ള കളികൾ, ചാടി മറയാനുള്ള പൊയ, കൊളം.. ഞമ്മളു മേണ്ടുവോളം ആസ്വദിച്ചിക്ക്‌ മോനേ.. ഇപ്പോളത്തെ കുഞ്ഞങ്ങക്കിത്‌ വല്ലോം അറിയോ.. ഓല്‌ നട്ടുച്ചയാകുമ്പം എറങ്ങൂലേ, ഒരു മട്ടലും ബോളുമെടുത്തോണ്ട്‌, മോന്തിയായാലും നിർത്തൂല ഈറ്റേള്‌ "

ഇടി.അനീ.: "ഹാജിയാരെ, അപ്പളേക്കും ഒരു നോസ്റ്റാൽജിക്ക്‌ ഫീലിംഗ്‌...."
ഹാ: "ഫാ പന്നീ, ആ വാക്ക്‌ മിണ്ടിയാ അരിഞ്ഞാളയും.. കണ്ട ഹമുക്കോളൊക്കെ ആടേം ഈടേം ഉപയോഗിച്ചയിന്റെ അർത്തന്നെ ഇല്ലാണ്ടാക്കി.. കൊറേ ജാടക്കാരു എറങ്ങിക്കോളും ഞമ്മളെ പാടം, പൊയ, കാട്‌, മയ എന്നൊക്കെ ബിളിച്ച്‌ കൂവീറ്റ്‌.. പലരും ഇബിടിള്ളോരല്ല.. ഓലിക്കൊക്കെ എന്തും പറയാം.. എന്നാ നികത്ത്ന്ന പാടത്തൊരു കൊടി പിടിക്കാൻ ബരുമോ ഈ പന്നികള്‌?? വേറെ രാജ്യത്തിരുന്നു നാട്ടിലെ മയ മയ എന്നു ചെലക്കണ ചെലരുണ്ട്‌.. എന്നാ നാട്ടിലെത്തീട്ട്‌ മയ കണ്ടാലോ നശിച്ച മയ എന്നു പ്രാകുവെം ചെയ്യും.. ഇജ്ജാതി മനുശന്മാരെ കൊണ്ട്‌ തോറ്റിക്ക്‌.."

ഇടി.അനീ.: "ഹാജിയാരെ, നിങ്ങൾ ചൂടാവല്ലേ..അടുത്തതായി അറിയാനുള്ളത്‌ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ്‌.. ഇതങ്ങയെ ദോഷകരമായി ബാധിക്കുകയുണ്ടായോ?"
ഹാ: "സാമ്പത്തിക മാന്ത്യമൊക്കെ സാമ്പത്തികിള്ളോർക്ക്‌ പറഞ്ഞിട്ടുള്ളതല്ലേ മോനേ.. നാലു സൂപ്പര്‌മാർക്കറ്റും, രണ്ട്‌ ബസ്സും, ഒരൊറ്റ ബെൻസും ഉള്ള ഞമ്മക്കെന്ത്‌ സാമ്പത്തികം? എന്ത്‌ മാന്ത്യം? പിന്നെ ഈ മാന്ത്യത്തിന്റെ പേരും പറഞ്ഞ്‌ ഞമ്മളാ മൊയ്തീന്റെ ശമ്പളം വെട്ടിക്കുറച്ചിക്ക്‌.. അയിന്റെ വകേല്‌ ഒരു നാല്‌ കായി ഞമ്മക്ക്‌ ലാഭണ്ട്‌.."


ഇടി.അനീ.: "മാന്ദ്യം കാരണം പലരുടെയും ജോലി നഷ്ടപ്പെട്ടു,മൊയ്തീനെ പോലെ ഉള്ളവരുടെ ശമ്പളം വെട്ടിക്കുറക്കപ്പെട്ടു.. അങ്ങനെ ആകപ്പാടെ ഒരു വല്ലാത്ത അവസ്ഥയിലാണ്‌ പലരും.. ഇതിനു വല്ല പോവഴിയും നിർദ്ദേശിക്കാനുണ്ടോ?"
ഹാ: "ഞമ്മളെന്ത്‌ നിർദ്ദേശിക്കാൻ.. അതു പണ്ടെന്നെ കാർന്നോമ്മാരു പറഞ്ഞിക്കില്ലേ 'സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ ബച്ചാൽ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാം' ന്ന്.."

ഇടി.അനീ.: "ഉരുളയ്ക്കുപ്പേരി പോലുള്ള അങ്ങയുടെ മറുപടി കേട്ടിട്ട്‌ ഒരു സംശയം; എന്താ രാഷ്ട്രീയത്തിൽ ഇറങ്ങാത്തത്‌?"
ഹാ: "മോനേ അനീഷൂട്ടി, രാട്രീയത്തിൽ എറങ്ങണേൽ പരസ്പര വിരുദ്ധായിറ്റ്‌  സംസാരിക്കണം.. ഇന്നു പറഞ്ഞത്‌ നാളെ മാറ്റിപ്പറയണം.. ഞമ്മളെക്കൊണ്ടത്‌ കയ്യൂല്ല.. എനി പ്രായം കൂടീറ്റാ അസുഖം ബന്നാല്‌ ഞമ്മളു ഒരു കയ്യ്‌ നോക്കും.. അപ്പൊ ഇങ്ങളു ഞമ്മക്ക്‌ വോട്ട്‌ കുത്താൻ മറക്കര്‌.."

ഇടി.അനീ.: "അപ്പോ ചിലപ്പോൾ ഇറങ്ങും അല്ലേ..ആൾ ദ ബെസ്റ്റ്‌.. രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കരുതട്ടെ.. കഴിഞ്ഞ കൊല്ലം നമ്മുടെ വാർത്തകളിൽ നിറഞ്ഞു നിന്ന ലാവ്ലിനെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്‌?"
ഹാ: "ആ കുരുത്തം കെട്ടോനെപ്പിടിച്ച്‌ കെട്ടി ചന്തിക്കിട്ട്‌ രണ്ടെണ്ണം പൊട്ടിക്കണം.. ഹല്ല പിന്നെ.."

ഇടി.അനീ.: "എന്ത്‌ പിണറായിനെ തല്ലണം എന്നോ.. അതിനു മാത്രം ധൈര്യം ഉണ്ടോ നിങ്ങൾക്ക്‌?"
ഹാ:  "ഹാ, അത്‌ ഞമ്മളാ പിണങ്ങാറായിനെ ഉദ്ദേശിച്ച്‌ പറഞ്ഞല്ല.. ലാവലിനെ തല്ലുന്ന കാര്യാ.. ഓനൊരുത്തനല്ലേ ഈ കൊയപ്പം മുയുമനുണ്ടാക്കിയേ.. ഇതാ ഇങ്ങളു ചാനലുകാരുടെ കൊയപ്പം.. പൈ പെറ്റൂന്ന് കെട്ടാൽ, ഒടനെ കയറും പാലു കറക്കാൻ മൊന്തേം എടുത്തോളും.." 

ഇടി.അനീ.: "അടുത്തിടെ നടന്ന ഉണ്ണിത്താൻ സംഭവത്തെ എങ്ങനെ കാണുന്നു.. മലയാളിയുടെ ഒരു കപട സദാചാരമെന്നിതിനെ വിശേഷിപ്പിക്കാമോ?"
ഹാ: "ഉണ്ണീനെക്കണ്ടാലെ അറിയാല്ലോ ഊരിലെ പഞ്ഞം.. ഓൻ ഉണ്ണിത്താനല്ലടാ, മണ്ണുണ്ണിത്താനാ.. ഹും,  സദാചാരം.. അതേ, മറ്റുള്ളോന്റെ അടുപ്പിലെ ചാരം വാരലാണല്ലോ ഞമ്മള്‌ മലയാളികളുടെ പരിപാടി.. ഇങ്ങളു ചാനലുകാർക്ക്‌ കൊറേ കാലത്തേക്ക്‌ ചാകരയായില്ലേ മാനേ..പിന്നെ തലക്കു സുഖോല്ലിത്തോനോക്കെയെ KPCC ന്റെ തലപ്പത്തിരുത്തിയപ്പോയെ ഞമ്മക്ക്‌ തോന്നീക്ക്‌ ഇങ്ങനോക്കെ ബരൂന്ന്.. അനുഭവിക്കട്ടെ.. ഞമ്മളായിറ്റ്‌ ഈ വിഷയത്തിൽ അധികോന്നും പറേന്നില്ല..നെക്സ്റ്റ്‌  കൊസ്റ്റ്യൻ"

ഇടി.അനീ.: "KPCC അധ്യക്ഷനെ തലക്ക്‌ സുഖമില്ലാത്തവൻ എന്ന് വിളിക്കുന്നോ?ഹാജിയാരേ കളി കാര്യമാകുമേ"
ഹാ: "എടാ പഹയാ, അനക്കെന്തിന്റെ കേടാ..ഓന്റ്‌ പേരെന്താ ചെന്നി-ത്തല, അല്ലേ അല്ലേ? അപ്പോ തലക്കസുഖം എന്ന് പറഞ്ഞത്‌ എന്തുകൊണ്ടാന്നു അനക്ക്‌ തിരിഞ്ഞോ? മേണ്ടാണ്ട്‌ വിവാദം ഒണ്ടാക്കുന്നത്‌ ഇങ്ങള്‌ ടി വി ക്കാരു തന്നെയാ.. ഒറ്റെണ്ണത്തിനും ബേറൊരു പണിയൂല്ല"

ഇടി.അനീ.: "അയ്യോ ഹാജിയാരെ ക്ഷമി..തെറ്റിദ്ധരിച്ചു പോയി..അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു പേരാണ്‌ തടിയന്റവിട നസീർ.. മലയാളിക്ക്‌ ഒരു ഞെട്ടലോടയേ ആ പേര്‌ ഓർക്കാൻ കഴിയൂ.. തീവ്രവാദം നമ്മുടെ നാട്ടിലേക്കും നുഴഞ്ഞ്‌ കയറുയുകയാണെന്ന പരമാർത്ഥത്തോട്‌  ഹാജിയാരെങ്ങനെ പ്രതികരിക്കുന്നു?"

ഹാ: "ഓന്റെ പേരിനി തടി കേടായോന്റവിട നസീർ എന്നു മാറ്റ്ന്നതാവും നല്ലത്‌..തീവ്രവാദം അത്‌ ആരു ചെയ്താലും ശിച്ചിക്കണന്നാണു ഞമ്മടെ അഭിപ്രായം.. അത്‌ ഹിന്ദ്ത്ത കൊടി പിടിച്ചിറ്റായാലും മുസ്ലിം കൊടി പിടിച്ചിറ്റായാലും ഒരുപ്പോലെ ശിച്ചിക്കണം.. പ്രത്യേകിച്ചും ഒരു മതേതരത്ത രാട്രത്തിൽ.. അല്ലെങ്കിൽ അത്‌ പിന്നേം തീവ്രവാദം വളർത്ത്കേ ഒള്ളൂ.. ഇന്നൊരു മദനി ആണെൽ നാളെ ചെലപ്പോ മമ്മദനി ആയ്‌രിക്കും.. ഒരു മൂഡി ആണിന്നെങ്കില്‌ നാളെ ഒരു മുമ്മൂഡി. അങ്ങനെ തൊടർന്ന് പോകും.. തടിയന്റവിടെയും ഇടിയന്റവിടെയുമൊക്കെ ഇവരിക്ക്‌ ഒരു ടൂൾ മാത്രാണ്‌.. കായിറക്കി ഓല്‌ ഇനീം എറക്കും.. രാട്രീയക്കാരു ദയവ്‌ ചെയ്ത്‌ ഈറ്റേളെ സപ്പോർട്ട്‌ ചെയ്യരുത്‌.. അയില്ലാണ്ടായാല്‌ തന്നെ പാതി നേരെയാകും.." 

ഇടി.അനീ.: "ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ നമ്മുടെ ചാന്ദ്രയാൻ മിഷൻ എങ്ങനെ കാണുന്നു? ശാസ്ത്രപുരോഗതിയിലെ നാഴികക്കല്ലായിത്തീർന്നേക്കാവുന്ന ഒരു കണ്ടുപിടുത്തമായി ഇതിനെ വിശേഷിപ്പിക്കാമോ?"
ഹാ: "തേങ്ങാക്കൊല.. ചന്ദ്രനിൽ ബെള്ളം കണ്ട്‌ പിടിച്ചിറ്റ്‌ ഞമ്മക്കെന്ത്‌ കിട്ടാനാ?ആടുന്നൊരു പൈപ്പിട്ടിട്ട്‌ ഇവിടെ എത്തിക്കാൻ പറ്റോ?"

ഇടി.അനീ.: "അങ്ങനല്ല ഹാജിയാരെ, ശാസ്ത്രത്തിനുള്ള നമ്മുടെ ഒരു വലിയ സംഭാവന അല്ലേ അത്‌? നമ്മുടെ ശാസ്ത്ര പുരോഗതിയെ അല്ലേ അത്‌ കാണിക്കുന്നത്‌?"
ഹാ: "എന്ത്‌ പുരോഗതിയാടാ?ആട ബെള്ളം ഒണ്ടായിറ്റ്‌ ഞമ്മക്കെന്ത്‌ പ്രയോജനം? ജനങ്ങൾക്ക്‌ ഒപകാരം ഉള്ള വല്ല കണ്ടു പിടുതോം കണ്ട്‌ പിടിക്കട്ടെടാ ഈ ചാത്രഞ്ചന്മാര്‌"

ഇടി.അനീ.: "(ഇമ്മനുഷ്യന്‌ എല്ലാത്തിലും അഭിപ്രായുണ്ട്‌.ഒന്നു മാറ്റിപ്പിടിക്കാം) ഹാജിയാർ സിനിമ കാണാറുണ്ടോ.. മലയാള സിനിമാ പ്രതിസന്ധിയെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?"
ഹാ: "ഞമ്മളു ചെറുപ്പം മൊതൽക്കേ സിനിമാ പ്രേമിയാ. നാട്‌ ചുറ്റി നടക്ക്ന്ന കാലത്തും ഒരൊറ്റ സിനിമേം ബിടാറില്ല.. ഹിന്ദിയും,തമിഴും,മലയാളോം തന്നെ മെയിനായിറ്റ്‌ കണ്ടത്‌.. ഇപ്പൊ ടാക്കീസി പോയി കാണുന്ന പരിപാടി നിർത്തി.. വ്യാജനും അല്ലാത്തോമായ സി ഡി ഇട്ടാ കാണല്‌.."


ഇടി.അനീ.: "അതെന്ത്‌ പറ്റി ഹാജിയാരെ?"
ഹാ: "എല്ലാത്തിനും കാരണം ഇബിടത്തെ ഫാൻസാ.. സത്യം പറഞ്ഞാൽ ഓലാ ഈ മലയാള സിനിമേടെ പ്രതിസന്ധിക്ക്‌ കാരണം.. ഓലുടെ അലമ്പ്‌ പരിപാടി കൊണ്ട്‌ ഞമ്മള്‌ മമ്മൂട്ടീടേം ലാലിന്റേം പടം കാണുന്നത്‌ നിർത്തി.. എന്നിട്ട്‌ ഇന്നാളാ സുകുമാരന്റെ മോനില്ലേ, പൃത്തിരാജ്‌.. ഓന്റെ പൊതിയ മൊഖം കാണാൻ പോയി.. ഓനു ഫാനും എ സി യൊന്നുമില്ലാന്നാ ഞമ്മളു കരുതിയെ.. ചെന്നോക്കുമ്പം ടാക്കീസിൽ ഒരു ഫാൻസ്‌ പട.. അയിലൊരുത്തൻ ഓലപ്പടക്കം കത്തിച്ച്‌ ഞമ്മളെ മേത്തേക്ക്‌ എറിഞ്ഞു.. ഞമ്മളോനെ ബിട്ടില്ല കേട്ടാ..  ഓടിച്ചിറ്റ്‌ പിടിച്ച്‌ ചെള്ളയ്ക്കിട്ട്‌ രണ്ടെണ്ണം പൊട്ടിച്ചു.. സിനിമേൽ പൃഥിരാജിന്റെ മൊഖം പൊതിയതാണോന്നു ഞമ്മക്കറിഞ്ഞൂട, എന്നാലാ ഫാൻ ചെക്കന്റെ മോന്ത പുത്തനായി, ഞമ്മളെ അടി കൊണ്ടിട്ട്‌.. അന്നത്തോടെ ഞമ്മളു ടാക്കീസിപ്പോക്ക്‌ നിർത്തി.."

ഇടി.അനീ.: "മലയാളക്കരയാകെ നിറഞ്ഞാടുന്ന റിയാലിറ്റി ഷോകളെക്കുറിച്ച്‌ ഹാജിയാരുടെ അഭിപ്രായം എന്താണ്‌?അങ്ങിത്‌ കാണാറുണ്ടോ?"
ഹാ: "റിയാലിറ്റി ഷോകളല്ലെടാ ഹമുക്കെ.. റിയാലിറ്റി ഒട്ടൂല്ലാത്ത ഒടുക്കത്തെ ഷോകളാണിത്‌.. വേണേൽ ലൈവ്‌ സീരിയൽ എന്നും ബിളിക്കാം.. കുഞ്ഞങ്ങളൊക്കെ നന്നായിട്ട്‌ പാടിയാലും സംഗതി ബന്നില്ല എന്ന ചെലരുടെ കമന്റ്‌ കേക്കുമ്പോൾ പെരുവിരലീന്ന് അറിയാണ്ടെന്തോ കേറി ബരും.. ഈ പറയുന്നോല്‌ പാടിയാ ബര്‌വോടാ ഈ സംഗതികള്‌?"

ഇടി.അനീ.: "നിങ്ങളുടെ നാട്ടുകാരൻ ഒരു ജോബി ഐഡിയ സ്റ്റാർ സിംഗറിൽ മുന്നേറുന്നുണ്ടല്ലോ.. പുള്ളിക്കാരനെപ്പറ്റി എന്താണഭിപ്രായം?അയാൾക്ക്‌ എസ്‌ എം എസ്‌ ചെയ്യാറുണ്ടോ?"
ഹാ: "ബടേരേടെ മുത്താടാ ഓൻ.. ഓൻ ജയിച്ച്‌ കേറട്ടെ.. ഞമ്മളു പ്രാർത്തിക്കുന്ന്ണ്ട്‌."

ഇടി.അനീ.: "അല്ലാ അപ്പോ എസ്‌ എം എസ്‌?"
ഹാ: "ഓനു വേണ്ടി കായെറിയാനൊന്നും ഞമ്മക്കാവൂല്ല..പ്രാർത്തിക്കാം.. അയിന്‌ ചെലവൊന്നുമില്ലല്ലോ.. അനക്കത്ര മുട്ടുണ്ടേൽ ഇഞ്ഞയക്കെടാ പത്ത്‌   എസ്‌ എം എസ്‌"

ഇടി.അനീ.: "പൊതുവിൽ പറഞ്ഞാല്‌ ഹാജിയാരു ഈ റിയാലിറ്റി ഷോകൾക്കെതിരാണ്‌.. സപ്പോസ്‌ നിങ്ങളെ ഇതിലെ ജഡ്ജസായി വിളിക്കുന്നു.. എന്തായിരിക്കും നിങ്ങളുടെ സമീപനം.. പോകുമോ ഇല്ലയോ?"
ഹാ: "പോകും..ഒറപ്പായിട്ടും പങ്കെടുക്കും..സംഗതി വന്നില്ലാന്ന് ബിളിച്ച്‌ കൂവ്വേം ചെയ്യും" 

ഇടി.അനീ.: "റിയാലിറ്റി അല്ലാത്ത ഷോകളാണെന്നൊക്കെ പറഞ്ഞിട്ട്‌ കാലു മാറുന്നത്‌ എവിടത്തെ ഏർപ്പാടാ?"
ഹാ: "എട പഹയാ, ദീപസ്തഭം മഹാച്ചര്യം ഞമ്മക്കും കിട്ടണം കായി എന്നൊരു നായരു പറഞ്ഞത്‌ ഇ ഞ്ഞി കേട്ടിക്കില്ലേ? അതന്നെ.. ഓലെ കായും കായന്നല്ലേ, പുളിങ്കുരു ഒന്നല്ലാലോ"

ഇടി.അനീ.: "നായരല്ല, നമ്പ്യാർ..കുഞ്ചൻ നമ്പ്യാർ"
ഹാ: "നമ്പ്യാരു നായരല്ലേടാ?ഇഞ്ഞിയൊക്കെ ഏടുന്നാ ബരുന്നേ?"

ഇടി.അനീ.: "ഹാജിയാരുമായി സംസാരിച്ച്‌ തുടങ്ങിയാൽ സമയം പോകുന്നതേ അറിയില്ല.. നമുക്കനുവദിച്ച സമയം തീരാറായി..അവസാനമായി,  ഈ പുതു വർഷ ആഘോഷവേളയിൽ, അങ്ങേയ്ക്ക്‌, പ്രേക്ഷകർക്ക്‌ നൽകാനുള്ള സന്ദേശമെന്താണ്‌?"

ഹാ: "സത്യം പറയാല്ലോ..പുതുവർഷം ന്നൊന്നും കേക്കുമ്പോ ഞമ്മക്കൊരു കോപ്പും തോന്ന്ന്നില്ല.. ഇന്നലേപ്പോലത്തന്നെ ഇന്നും ഏനി നാളേം. അല്ലാണ്ട്‌ എന്തേലും പ്രത്യേകത ഒള്ളതായി കരുത്‌ന്നില്ല.. ഇങ്ങളു ചാനലുകാരാ ഈനേം ഇത്തര ആഗോഷാക്കുന്നേ.. പുതിയ തീരുമാനം എന്താണ്‌,  എന്നൊക്കെ ചോയിച്ച്‌ മനുശനെ വടിയാക്കാനായിട്ട്‌ ഓരോരുത്തരെറങ്ങിക്കോളും.. ഞമ്മടെ അഭിപ്രായത്തിൽ എന്തേലും ചെയ്യണം, എന്തേലും തീരുമാനം എടുക്കണം എന്നു തോന്നീക്കിണ്ടേൽ അതപ്പോത്തന്നെ ചെയ്യണം.. പുതു വർഷം വരട്ടെ എന്നിറ്റാകാം എന്നൊക്കെ ബച്ച്‌ കാത്തിരിക്കരുത്‌.. അങ്ങനെ നോക്കിയാല്‌ പുതു വർഷം എപ്പോ തോടങ്ങുന്നൂ എന്നു നിച്ചയിക്കണത്‌ ഞമ്മളന്നെയാണ്‌.. എന്നിരിക്കിലും എല്ലാർക്കും ഞമ്മടെ പുതുവത്സര ആശംസകൾ.. പുതിയ വർഷത്തിൽ പയേ തെറ്റുകളൊക്കെ തിരുത്തി എല്ലാരും മുന്നോട്ട്‌ കുതിക്കട്ടെ.. പെണങ്ങിപ്പോയ മൊയ്തീനോട്‌ രണ്ട്‌ വാക്ക്‌, തിരിച്ച്‌ വാടാ...ഇഞ്ഞില്ലാണ്ട്‌ ഞമ്മക്കെന്ത്‌ പുതുവർഷം? വെട്ടിക്കുറച്ച അന്റെ ശമ്പളം ഞമ്മളു പയേ പോലാക്കാം.. മുത്തേ തിരിച്ച്‌ വാ,  ഉമ്മാ (ഫ്ലൈയിംഗ്‌ കിസ്സ്‌).. എല്ലാർക്കും ഒരിക്കക്കൂടെ ആശംസകൾ..

ഇടി.അനീ.: "തിരക്ക്‌ പിടിച്ച ജീവിതത്തിനിടയിലും, ഇത്രയും നേരം ക്വട്ടേഷൻ ടി.വി.പ്രേക്ഷകർക്കു വേണ്ടി സമയം കണ്ടെത്തിയ, വേറിട്ട ചിന്തകളിലൂടെ നമ്മെ ഉത്ബോദ്ധിപ്പിച്ച ശ്രീ. ഹാജിയാർക്ക്‌ ഒരുപാട്‌ നന്ദി.. അദ്ദേഹത്തിനും പ്രേക്ഷകർക്കും നവ വത്സരാശംസകൾ നേരുന്നു"


(കൈ കൊടുത്ത്‌ തിരിച്ച്‌ നടക്കാൻ ഒരുങ്ങിയ അനീഷിനെ ഹാജിയാർ തടഞ്ഞ്‌ നിർത്തി) 

ഹാ: "പോകല്ലേ മോനേ..ഇത്തരേം നേരം ഇ ഞ്ഞി ഞമ്മളോട്‌ ചോദ്യം ചോയിച്ചില്ലേ.. ഇനി ഞമ്മക്കിന്നോട്‌ ചെലത്‌ ചോയിക്കാനിണ്ട്‌.. അല്ലാ ഇ ഞ്ഞിയെത്ര കൊലക്കേസിൽ പ്രതിയാന്നാ പറഞ്ഞേ??"
ഇടി.അനീ.: "അത്‌ നാല്‌" 


ഹാ:"എന്തോ?"
ഇടി.അനീ.: "അല്ല മൂന്ന്"
ഹാ: "എ എ എത്ര"
ഇടി.അനീ.: "രണ്ട്‌"

ഹാ: "പോരട്ടങ്ങനെ പോരട്ടെ"
ഇടി.അനീ.: "ഒന്ന്..ഇനി കുറയൂല്ല"
ഹാ: "ഫാ, ഹമുക്കേ..സത്യം പറയടാ".. ഹാജിയാർ അനീഷിന്റെ കോളറിനു കുത്തിപ്പിടിച്ചു. 

ഇടി.അനീ.: "പിടിവിട്‌ ഹാജിയാരെ..ഞാൻ പറയാം.. ഒരു കൊലക്കേസിൽ സാക്ഷിയാണ്‌.. ഈ ചാനലില്‌ പണി കിട്ടാൻ വേണ്ടി കള്ളം പറഞ്ഞതാ.. ഇവര്‌ ഗുണ്ടകളെയാ പ്രിഫർ ചെയ്യുന്നത്‌"
ഹാ: "അ അ ആ അങ്ങനെ ബരട്ടെ.. അല്ലാ അപ്പോ അന്റെ ഇടിക്കണ്ടീന്നുള്ള പേരോ? കള്ളപ്പേരാ?"

ഇടി.അനീ.: "ഹാജിയാരെ രക്ഷിക്കണം.. പുറത്ത്‌ പറയരുത്‌.. അതും ഈ ജോലിക്കു വേണ്ടീട്ടാ.. ഒറിജിനൽ പേര്‌ അനീഷ്‌ കെ നായര്‌ ന്നാ.. കഞ്ഞി കുടി മുട്ടിക്കല്ലേ.. ജീവിച്ച്‌ പോയ്ക്കോട്ടെ"
ഹാ: "അന്റെ സംസാരം കേട്ടപ്പളേ ഞമ്മക്ക്‌ തംശയം തോന്നീക്ക്‌.. പേടിക്കണ്ടാ ഞമ്മളാരോടും പറയൂല്ല.. 2010 അനക്ക്‌ നല്ല ഒരു വർഷായിരിക്കട്ടെ"

ഇടി.അനീ.: "താങ്ക്സ്‌ ഹാജിയാരെ"
 ------------------------------------------------------------------


വടകര ഡിക്ഷ്ണറി (കുറേ പദങ്ങളുടെ അർത്ഥം ആദ്യ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്‌ ): (മേണ്ട--വേണ്ട, ഓൻ-അവൻ, ഇണ്ടോ--ഉണ്ടോ, നാകുമ്മല്‌--നാവില്‌, തംശയം--സംശയം, രസോള്ള--രസമുള്ള, പൊയ--പുഴ, മേണ്ടുവോളം--വേണ്ടുവോളം, ഈറ്റേള്‌--ഇവറ്റകള്‌, മോന്തി--സന്ധ്യ, പണ്ടെന്നെ--പണ്ട്‌ തന്നെ, കയ്യൂല്ല--കഴിയില്ല, മറക്കര്‌--മറക്കരുത്‌, പൈ--പശു, ആട--അവിടെ, അയില്ലാണ്ടായാല്‌ --അതില്ലാണ്ടായാൽ,  കായി--കാശ്‌, ഒരിക്കക്കൂടെ--ഒരിക്കൽ കൂടെ, അന്റെ--നിന്റെ)
-------------------------------------------------
 
എല്ലാവർക്കും ഹാജിയാർ & കോ. യുടെ നവവത്സരാശംസകൾ..

Jan 12, 2010

ഹാജിയാർ vs. മൊയ്തീൻ-അഭിമുഖം part 1

------------------------------------------------------

മറവിയുടെ ശൂന്യതയിലേക്ക്‌ വിലയം പ്രാപിക്കാൻ വെമ്പി നിൽക്കുന്ന നാട്ടിൻപുറ സംഭാഷണങ്ങളുടെ കൈപിടിക്കാനൊരു ശ്രമം..ഒരു ഇന്റർവ്യൂ പരീക്ഷണം.. ഫ്ലോപ്പിയാകുമോ ആവോ.. പ്രൈവറ്റ്‌ ബസുകാരുടെ കിളിപ്പാട്ട്‌ ഭാഷയിൽ വഡ്‌ര/ബഡേര എന്ന് വിളിക്കപ്പെടുന്ന വടകര ആണെന്റെ സ്വദേശം.. (അ)ന്യായമായും അവിടത്തെ ശൈലി ആണിവിടെ ഉപയ്യോഗിച്ചിരിക്കുന്നത്‌..ചില വാക്കുകളുടെ അർത്ഥം പോസ്റ്റിനവസാനം കൊടുത്തിട്ടുണ്ട്‌..


------------------------അഭീടെ മുഖം--------------------------

മാന്യ പ്രേക്ഷകർക്ക്‌  (നോട്ട്‌ ദ പോയന്റ്‌: മാന്യന്മാരല്ലാത്തവരു ചാനലു മാറ്റിക്കോളിൻ..ഇനി പറഞ്ഞൂന്ന് വരില്ല) ക്വട്ടേഷൻ ടിവിയിലേക്ക്‌ ഹാർദ്ദമായ സ്വാഗതം..പുതുവർഷപ്പിറവിയുടെ ആഘോഷവേളയിൽ, നാട്ടുവിശേഷങ്ങളിൽ, ഇന്നിവിടെ വടകര ദേശത്തെ പ്രമാണിയായ ഹാജിയാരെ, അദ്ദേഹത്തിന്റെ കാര്യസ്ഥനും സന്തത സഹചാരിയും എന്തിനു ഹാജ്യാരുടെ നിഴൽ എന്നു പോലും വിശേഷിപ്പിക്കാൻ കഴിയുന്ന മൊയ്തീൻ ഇന്റർവ്യൂ ചെയ്യുന്നതാണ്‌..

"മൊയ്തീൻ,ഹാജിയാർ റെഡിയാണോ"
ഹാജിയാർ: "അല്ലെടാ ഹമുക്കെ.റെഡിയാണേലും റെഡിയല്ല..ഇഞ്ഞെന്ത്‌ ബിജാരിച്ചിട്ടാ ഓന്റെ പേര്‌ ആദ്യം പറഞ്ഞേ..ഞമ്മളല്ലേ മൊയലാളി..അപ്പോ ഹാജിയാര്‌, മൊയ്തീൻ റെഡിയാണോ എന്നല്ലേ ചോയിക്കേണ്ടേ? ഇങ്ങളു ബിളിച്ച്‌ ബരുത്തീട്ട്‌ സുയിപ്പാക്കുന്നാ??"

 "അയ്യോ ക്ഷമിക്കണം ഹാജിയാരെ..റെഡിയല്ലേ.പരിപാടി ലെയ്റ്റാവുന്നു"
ഹാ: "ഹും ഹും.ലേറ്റാക്കാൻ ഞമ്മക്കും ഉദ്ദേശില്ല.പോയിറ്റ്‌ മാണം ബിരിയാണി ബെയ്ക്കാൻ..ഡാ മൊയ്തീനെ എന്നാപ്പിന്നെ തൊടങ്ങല്ലേ"

മൊയ്തീൻ: "മൊയലാളി,കൊട്ടേഷൻ ടി വി യിലേക്ക്‌ സ്വാഗതം"
ഹാ: "നമസ്കാരം..മൊയ്തീനെ, കുഞ്ഞിമ്മോനേ കോട്ടും സൂട്ടും ഇട്ടിക്ക്‌  ഞ്ഞി മൊഞ്ചനായിക്കിണ്ട്‌ കേട്ടാ..ന്നാലും ഞമ്മളത്തരേം ബരൂല്ല!!"

മൊയ്‌: "ഇതോല്‌ തന്ന കുപ്പായാ മൊയലാളി..അപ്പോ പരിപാടിലെ ആദ്യത്തെ ചോദ്യത്തിലേക്ക്‌ കടക്കയാണ്‌..ഇങ്ങളുടെ ശരിക്കൂള്ള പേരെന്താ?അതറിയാൻ പ്രേക്ഷകർക്ക്‌ താൽപ്പര്യം കാണും.."
ഹാ: "ഞമ്മളുടെ മുയുമൻ പേര്‌  തിരുമന കുഞ്ഞമ്മദ്‌ ഹാജി..നാട്ടാരു ഹാജിയാര്‌  ന്ന് ബിളിക്കും..ഞ്ഞി മൊയലാളീന്നന്നെ ബിളിച്ചാ മയി കേട്ടാ മൊയ്തീനെ.."

മൊയ്‌: "ഇങ്ങളുടെ വീടും കുടീം എബിടാ?"
ഹാ: "ഫ ഹമുക്കേ.. കുടിയോ.. ഞമ്മളത്തരക്കാരനല്ല.. പിന്നെ അനക്കെന്റെ പൊര ഏടെയാന്നറിഞ്ഞൂടെ??"
മൊയ്‌: "അള്ളോ,അതല്ല..ഞമ്മക്കറിയാം..പ്രേക്ഷകർക്കു വേണ്ടിയാ.. പിന്നെ കൊസ്റ്റ്യൻ മുയുമൻ ഓല്‌ പഠിപ്പിച്ച്‌ വിട്ടതാ.."

ഹാ: "ഞമ്മടെ വീടു ബഡേരയാ..ബഡേരാന്നു പറഞ്ഞാ, പയേ ബസ്റ്റാന്റിൽ കീഞ്ഞാൽ ജീപ്പ്‌ സ്റ്റാന്റിന്റെ അരിയത്തൂടെ ഒരു റോഡിണ്ട്‌-അയിലയല്ല.. അയിന്റോപ്പസിറ്റ്‌ ഒരു റോഡിണ്ട്‌.. അയിലേം അല്ല പോണ്ടത്‌"
മൊയ്‌: "ഇങ്ങളൊരു മാതിരി മിമിക്രിക്കാരെപ്പോലെ അലമ്പുണ്ടാക്കാണ്ട്‌ നേരെ ചൊവ്വേ പറയ്യാജിയാരെ" 

ഹാ: "മിമിക്രിക്കാരൻ അന്റുപ്പ ചത്തു പോയ അന്ത്രുമാൻ.. ഒരടിയങ്ങ്‌ വച്ചന്നാലിണ്ടല്ലോ ഇഞ്ഞി പിന്നെ ഇണീച്ച്‌ നടക്കൂല്ല.."
മൊയ്‌: "ഞമ്മക്ക്‌ പറ്റൂല്ല ഇങ്ങേരുടെ ഇന്റർവ്വ്യൂ എടുക്കാൻ.. ഓറ്‌ടെ തെറി ദിവസോം ഞമ്മളു കേക്ക്ന്ന് ണ്ട്‌, ഇനീപ്പോ നാട്ടാരും കൂടെ കേക്കട്ടെ എന്നാ? ഇങ്ങളു ബേറെ ആളെ നോയീക്കോളിൻ"

(ഇതും പറഞ്ഞ്‌ മൊയ്തീനിറങ്ങിപ്പോയി.. ചാനലുകാരെത്ര ശ്രമിച്ചിട്ടും പുള്ളി മയപ്പെട്ടില്ല. ഒടുവിൽ ചാനലിലെ പുതിയ അവതാരകൻ ഇടിക്കണ്ടി അനീഷ്‌ ഇന്റർവ്യൂ തുടരാൻ രംഗത്തെത്തി)

ഇടിക്കണ്ടി അനീഷ്‌: "മൊതലാളി എന്തു പണിയാ ഈ കാണിച്ചത്‌.. മൊയ്തീൻ പിണങ്ങിപ്പോയല്ലോ. ഇനി ഞാനാ നിങ്ങടെ ഇന്റർവ്വ്യൂ എടുക്കാൻ പോണെ.. അവന്റെ തന്തയ്ക്ക്‌ വിളിച്ച പോലെ എന്നെ വിളിച്ചാൽ നിങ്ങളു വിവരമറിയും.. നാലു കൊലക്കേസിലെ പ്രതിയാ ഞാൻ..നിങ്ങൾക്കറിയാൻ വേണ്ടി പറഞ്ഞൂന്ന് മാത്രം."  അനീഷ്‌ പുറത്ത്ന്ന് വടിവാൾ വലിച്ചൂരി നിലത്ത്‌ വച്ചു, റെക്കോർഡ്‌ റൂമിലേക്കു കടന്നു.

ഒന്നു ഞെട്ടിയെങ്കിലും അത്‌ പുറത്തു കാട്ടാതെ ഹാജിയാർ സീറ്റിലമർന്നിരുന്നു..
ഹാ: "ഓനേട പോയാലും ഞമ്മളാടെ തന്നെ ബരും.. അല്ലാണ്ടേട പോകാൻ.. ഇങ്ങളു ധൈര്യായിട്ട്‌ തൊടങ്ങീന്ന്"

ഇടി.അനീ: "പരിപാടിക്കിടയിൽ തടസ്തം വന്നു.. ആ പയ്യൻസ്‌ മൊയ്തീനേ, അയാൾ ഹാർട്ട്‌ അറ്റാക്കായിട്ട്‌ ആശോത്രീലായി. അതാ സംഭവം.. അതിനു ക്ഷമ ഒന്നും ഞങ്ങൾ പറയില്ല.. സൗകര്യമുള്ളോരു കണ്ടാൽ മതി.. നിർത്തിയേടത്ത്‌ വച്ച്‌ ഇന്റർവ്യൂ തുടങ്ങുന്നത്‌ ഇടിക്കണ്ടി അനീഷ്‌; നാലു കൊലക്കേസിൽ പ്രതിയാണ്‌, നോട്ട്‌ ദ പോയിന്റ്‌"

ഇടി.അനീ: "ഹാജിയാരുടെ വീട്ടിലാരൊക്കെയുണ്ട്‌?"
ഹാ: "ഞമ്മള്‌, മൊയ്തീൻ പിന്നെ ഞമ്മടെ പുന്നാര മോള്‌ ആമിനായും"

ആദ്യ ചോദ്യത്തിലേ പാൽപ്പായസം മണത്ത ഇടിക്കണ്ടി അനീഷ്‌, ചുണ്ട്‌ നനച്ച്‌ കൊണ്ട്‌ അത്യാർത്തിയോടെ രണ്ടാം ചോദ്യമെറിഞ്ഞു..

ഇടി.അനീ: "ഈ ആമിന എങ്ങനാ വെളുത്തിട്ടാണോ"
ഹാ: "പിന്നേ, ഓക്ക്‌ പാലിന്റെ കളറാ"

ഇടി.അനീ: "അവളുടെ പെരുമാറ്റം എങ്ങനെയാ?".. അനീഷ്‌ പിന്നേം ചുണ്ട്‌ നനച്ച്‌ ഡെസ്കിൽ കയ്യൂന്നിയിരുന്നു...
ഹാ: "നല്ല സൊഭാവാ.. പക്കേങ്കില്‌  പയിച്ചാല്‌  ചെലപ്പോ വെടക്കാ" 

ഇടി.അനീ: "അതെന്താ ഹാജിയാരെ"
ഹാ: "അതോ, ഓള്‌ ചെല നേരത്ത്‌ ഒരുമായിരി കുരുത്തം കെട്ടതാ..ഇന്നാളു പയിച്ചിറ്റലറിയ ഓക്ക്‌ ലേശം പുല്ലിട്ടോടുക്കാൻ പോയ ഞമ്മടെ ലുങ്കി ഓള്‌  ബലിച്ചൂരിത്തിന്നു.."

ഇടി.അനീ: "അയ്യേ, ആമിന പശുവാ.. കളഞ്ഞു കളഞ്ഞു.. അല്ലാ നിങ്ങളെന്തു വകയിലാ അവൾക്ക്‌ മുസ്ലിം പേരിട്ടെ?? അങ്ങനെ ആരെങ്കിലും ഇടുമോ??"
വടിവാൾ റെക്കോർഡ്‌ റൂമിനു വെളിയിൽ വച്ചു പോന്നതിൽ അനീഷ്‌ അതിയായി ഖേദിച്ചു..

ഹാ: "ഞമ്മളെ പൈക്ക്‌ ഞമ്മക്ക്‌ തോന്നിയ പേരിടും, ആരാണ്ടാ ചോയിക്കാൻ ബര്‌ന്നേ?" ഹാജിയാർ മുണ്ടും മടക്കിക്കുത്തി എഴുന്നേറ്റു.." ബരീണ്ടാ.. ഒന്നല്ല രണ്ടും കയ്യും നോക്കാം"

ഇടി.അനീ: "നിങ്ങളടങ്ങിയിരിക്കെന്റെ ഹാജ്യാരെ.. നമുക്ക്‌ അടുത്ത ചോദ്യത്തിലേക്ക്‌ കടക്കാം.. അപ്പോളിങ്ങള്‌ കല്യാണം കഴിച്ചിട്ടില്ലേ??"
ഹാ: "ങു ഹും.. ഞമ്മളു ക്രോണിക്‌ ബാച്ചിയാ.. എന്താ വല്ല കൊയപ്പോം ഇണ്ടാ??"

ഇടി.അനീ: "ഓ എനിക്കെന്ത്‌ കുഴപ്പം.. അല്ലാ നിങ്ങൾക്കെത്ര വയസ്സായി??"
ഹാ: "ഇഞ്ഞെന്തിനാഡാ ഞമ്മളെ ബയസ്സറീന്നേ?? റേഷൻ കാർഡില്‌ ചേർക്കാനാ?? ഇഞ്ഞെന്ത്‌ ചാനലുകാരാനാടാ?? ആ ബ്രിട്ടാസിനെ കണ്ട്‌ പഠിക്കെടാ ഞ്ഞി.. ഓനെപ്പോലെ ക്രിട്ടിക്കൽ കൊസ്റ്റ്യൻസ്‌ ചോയിക്കെടാ, ഇതൊരു ബയസ്സും, പെണ്ണുങ്ങളെ പേരും ചോയിക്കാൻ ഞ്ഞി മേണോ ?"

ഇടി.അനീ: "ഹാജ്യാരെ, എന്നാപ്പിന്നെ ഞാൻ സ്വന്തം നിലേല്‌ കുറച്ച്‌ ചോദ്യം ചോദിക്കാൻ പൂവ്വാണേ.. ഇതൊക്കെ ആ ഡയറക്ടറു തന്ന ലിസ്റ്റിലുള്ളതായിരുന്നു.."
ഹാ: "ഇങ്ങളു ബേജാറാകാണ്ട്‌ ചോയിക്ക്‌ അനീഷൂട്ടി"

ഇടി.അനീ: "അങ്ങയുടെ സംസാരത്തിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതയുണ്ട്‌ എന്നു തോന്നിയിട്ടുണ്ട്‌.. അത്‌ മനപ്പൂർവ്വം വരുത്തുന്നതാണോ?"
ഹാ: "അല്ലാനേ, അപ്പളേക്കും അന്നെ ബ്രിട്ടാസിന്റെ ജിന്ന് പിടിച്ചാ.. സാമൂഹിക പ്രതിബദ്ധതയും പിണ്ണാക്കുമൊന്നുമല്ല.. ഞമ്മക്കൊരു പാര കിട്ടിയാൽ അയിനു അറ്റ്ലീസ്റ്റ്‌ രണ്ടെണ്ണം ബച്ച്‌ തിരിച്ചൊടുക്കും.. അല്ലാ ഇനി ഇതന്നാണോ അന്റെ ആ സാമൂഹിക പ്രതിബദ്ധതാന്നു പറേന്ന സാധനം?" 

ഇടി.അനീ.: "അങ്ങയുടെ വിദ്യാഭ്യാസത്തെപ്പറ്റി അറിയാൻ പ്രേക്ഷകർക്ക്‌ താൽപ്പര്യമുണ്ട്‌"
ഹാ: " ഒര്‌  മന്ത്രി; അല്ലല്ല മൊക്ക്യൻ തന്നെയാകാനുള്ള, യോഗ്യത ഞമ്മക്കുണ്ട്‌.. തെളിച്ച്‌ പറഞ്ഞാല്‌ ഗുസ്തീം നാലാം ക്ലാസും"

ഇടി.അനീ.: "സാധാരണ നാലാം ക്ലാസും ഗുസ്തീം എന്ന് പറേണ കേട്ടിട്ടുണ്ട്‌.. ഇതെന്താ തിരിച്ചിട്ടത് ‌??"
ഹാ: "ആദ്യം പഠിച്ചത്‌ ഗുസ്തിയാ മാനേ"

ഇടി.അനീ.: "അതിനു ശേഷം?"
ഹാ: "നാട്‌ വിട്ടു.. പലേടങ്ങളിലായ്‌  അലഞ്ഞ്‌ തിരിഞ്ഞു.. നാലു കായി ഒണ്ടാക്കി, കഞ്ഞീം വെള്ളോം കുടിച്ച്‌  ജീവിച്ച്‌ പോരുന്നു."

ഇടി.അനീ.: "എവിടെയൊക്കെയാണു കറങ്ങിയത്‌ എന്ന് വിശദമാക്കാമോ?? നാടു തെണ്ടലിനിടയിൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ?"
ഹാ: "ഏടെക്കെയോ പോയിക്കിണ്ട്‌.. സലപ്പേരൊന്നും ഓർമ്മ വര്‌ന്നില്ല.. പ്രായായില്ലേ മാനേ.. നട്ടപ്പെട്ടിക്കിണ്ട്‌.. നാല്‌ ചെരുപ്പ്‌ (അയിലൊന്ന് ബാറ്റ ആയിരുന്നു-അത്‌ സാരല്ല.. ആരാന്റേത്‌ ഞമ്മളടിച്ച്‌ മാറ്റിയതാ), രണ്ട്‌ ജട്ടി, ദേവാസുരം മുണ്ടൊന്ന് പിന്നൊരു ഷർട്ടും.. അതൊന്നും ഞമ്മളു ചത്താലും മറക്കൂല്ല.. കട്ടോണ്ട്‌ പോയ പണ്ടാരക്കാലന്മാരൊരു കാലത്തും കൊണം പിടിക്കൂല്ല.."

ഇടി.അനീ.: "അതു വിടിക്കാ"
ഹാ: "ഫാ ഹിമാറേ.. വിടാനോ, അനക്കത്‌ പറയാം.. പോയത്‌ ഞമ്മടെയല്ലേ.."

ഇടി.അനീ.: "പ്രായമേറിയെങ്കിലും അങ്ങയുടെ ഈ ആരോഗ്യത്തിന്റെ രഹസ്യമെന്താണ്‌? താങ്കൾ ഒരു വെജിറ്റേറിയൻ ആണോ?
ഹാ: "അയിനു മാത്രം പ്രായോന്നും ഞമ്മക്കില്ലെടാ.. പിന്നെ ഞമ്മളു പ്യൂർ നോൺ വെജാ.. ആരോഗ്യത്തിന്റെ രഹസ്യം ബീഫ്‌.  മൂന്നേരം ബീഫ്‌."

ഇടി.അനീ.: "അതേ ഹാജിയാരേ,കേരളത്തിൽ ബീഫ്‌ നിരോധിച്ചെന്നു സങ്കൽപ്പിക്കുക, മൂന്ന് നേരവും ബീഫ്‌ കഴിക്കുന്ന നിങ്ങളെന്തു ചെയ്യും"
ഹാ: "ഞമ്മടെ ബീഫിൽ പാറ്റയിട്ടാൽ ബച്ചേക്കൂല്ലാ ഒരുത്തനേം.. പിന്നെ അങ്ങനെ ഓലങ്ങ്‌ നിരോധിച്ചാല്‌, ഞമ്മളു ബീഫിന്റെ പേരു മാറ്റും.. അ ആ, അനക്കറിഞ്ഞൂടെ,ബന്ദിനെപ്പിടിച്ച്‌ ഹർത്താലാക്കിയ പോലെ"

ഇടി.അനീ.: "ഒരു കുസൃതിച്ചോദ്യം; അനുനിമിഷം നഷ്ടമാകുന്നത്‌ എന്ത്‌?"
ഹാ: "ഞമ്മടെ തലമണ്ടേലെ മുടി?"

ഇടി.അനീ.: "കഷ്ടകാലത്തിൽ വിശ്വാസമുണ്ടോ? അതിനെപ്പറ്റി എന്താണഭിപ്രായം? "
ഹാ: "അന്റെയൊക്കെ ഒടുക്കത്തെ ചോദ്യത്തിനു ഉത്തരോം പറഞ്ഞോണ്ടിരിക്കുമ്പോ ഒറപ്പായിട്ടും കട്ടകാലത്തിൽ ബിശ്വസിക്കാൻ തോന്ന്ന്ന് ണ്ട്‌" 
-------------------------------------------------------------------

ഇന്റർവ്യൂടെ അടുത്ത ഭാഗം ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്നതാണ്‌.. അതു വരേക്കും ഇങ്ങളു ചാനൽസ്‌ മാറ്റി കളിക്കീസ്‌..
--------------------------------------------------------------------


ഡിക്ഷ്ണറി:
[ബെയ്ക്കുക-കഴിക്കുക,  ഓല്‌--അവർ,  ഞ്ഞി/ഇഞ്ഞി--നീ,മാണം-വേണം,
 ബരൂല്ല-വരില്ല,  മുയുമൻ-മുഴുവൻ,  ഇട്ടിക്ക്‌-ഇട്ടിട്ട്‌, മയി--മതി,
 പയേ--പഴേ, കീഞ്ഞാൽ--ഇറങ്ങിയാൽ,  പോണ്ടത്‌--പോവേണ്ടത്‌,
ഏടെ-എവിടെ, ഇണീച്ച്‌--എണീറ്റ്‌, ഓറ്‌ടെ--അവരുടെ,  ഇങ്ങള്‌-നിങ്ങൾ,
ആടെ--അവിടെ,ഓക്ക്‌--അവൾക്ക്‌,   ഞമ്മക്ക്‌--എനിക്ക്‌, പക്കേങ്കില്‌--പക്ഷേങ്കില്‌,
പയിച്ചാൽ--വിശന്നാൽ,  ലുങ്കി--കൈലി,  പൈക്ക്‌--പശുവിന്‌, വെടക്ക്‌--മോശം,
കൊയപ്പം--കുഴപ്പം, നാട്ടാര്‌--നാട്ടുകാര്‌, ഇണ്ടാ--ഉണ്ടോ, പറേന്ന--പറയുന്ന,
കായി--കാശ്‌, സലപ്പേര്‌--സ്ഥലപ്പേര്‌, കട്ടോണ്ട്‌--മോഷ്ടിച്ചോണ്ട്‌,
അനക്ക്‌--നിനക്ക്‌,  അയിന്‌--അതിന്,  കൊണം--ഗുണം]
---------------------------------------------------------------------

നിരീക്ഷിച്ചവര്‍