Jun 15, 2011

മറവിയിലേക്കൊരു യാത്ര



പുറത്തൊരു മഴ കഴിഞ്ഞ്
മരങ്ങള്‍, വെയിലിന്‍ പുതപ്പ് കൊണ്ട് തല തുവര്‍ത്തുന്നു..
ഇടയ്ക്കിടയ്ക്ക് വെള്ളം കുടഞ്ഞെറിയുന്നുമുണ്ട്..

സ്വപ്നങ്ങള്‍ ഊര്‍ന്നു പോയൊരു മഴമേഘമാണിന്നു ഞാന്‍!

തിരിച്ചയക്കണം,
നിന്നെ, എന്റെ മറവികളിലേക്ക്,
ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്തവണ്ണം..

Jun 8, 2011

സോറിക്കുണ്ടൊരു കുഞ്ഞാട്!


ഓര്‍മ്മത്തെറ്റില്‍’ (ഹതെന്റെ വേറെ ബ്ലോഗാ) പോസ്റ്റ് ചെയ്ത ഈ ഓര്‍മ്മത്തെറ്റ് വായിച്ചൊരു സുഹൃത്ത്, ഇവിടെ പോസ്റ്റിയാലെന്താ, അതിലൊരു സന്ദേശമില്ലേന്ന് വിളിച്ചു ചോദിച്ചു.. അതു വേണോ എന്ന് ശങ്കുണ്ണിയായപ്പോള്‍, ചെയ്യടാ മോനേന്ന്.. ചിലതൊക്കെ എല്ലാരും അനുഭവിക്കണം എന്നാവും..  ഈ ഓര്‍മ്മത്തെറ്റിനുള്ള അടിയൊക്കെ അയക്കാനുള്ള വിലാസം ഞാന്‍ തന്നേക്കാം..


സോറി ഒരുത്തരമല്ല, എന്നാല്‍ പലപ്പോഴും ഒരു പരിഹാരമാണ്‌.. അത് കേവലമൊരു വാക്കല്ല, കീഴടങ്ങലുമല്ല, അതിനുമപ്പുറത്തെവിടെയോ ആണതിന്റെ സ്ഥാനം.. ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കതാണെന്ന് കരുതുന്നു (താങ്ക്സല്ലെന്നുറപ്പാ).. നമ്മുടെ ഈഗോയുടെ തടവറയ്ക്കുള്ളിരുന്നു ശബ്ദമില്ലാതെ ഒടുങ്ങിപ്പോവാനാണ്‌ പലപ്പോഴും അതിന്റെ വിധി.. നഷ്ടപ്പെട്ടു പോയേക്കാവുന്നവയില്‍ കുറെയെങ്കിലും തിരിച്ചു തന്നതിനാലാവണം ഇന്നും ഈഗോ കാണിക്കാതെ ആ വാക്കുച്ചരിക്കാന്‍ എനിക്ക് തോന്നുന്നതും.. ആ ശീലം തുടങ്ങിയിട്ട് അധികവര്‍ഷങ്ങളായിട്ടില്ലെന്നോര്‍മ്മ..


 
ലോകത്ത് മടുക്കാത്തതെന്തെന്ന് ചോദിച്ചാല്‍ ഇന്ന് (ഇനിയെന്നും!) രണ്ടാമതൊന്ന് അലോചിക്കേണ്ടി വരില്ല, കൈയിലുള്ള ഉത്തരം സൗഹൃദം എന്നു തന്നെയാണ്‌.. കുറെക്കാലം മുന്‍പ് മറ്റെന്തെങ്കിലും ആയിരിക്കും, ചിലപ്പോ ഉത്തരം മുട്ടിയിട്ടുമുണ്ടാകും.. സൗഹൃദത്തിന്റെ തൈകള്‍ ഹൃദയത്തിലേക്ക് പറിച്ചു നട്ടത് ഡിഗ്രിക്കാലത്തും.. പിന്നീടാ പച്ചപ്പില്‍ നിന്നകന്നു പോയിട്ടില്ല,മരങ്ങള്‍ തിങ്ങി നിറഞ്ഞൊരു കാടായി അതു വളര്‍ന്നു കൊണ്ടേയിരുന്നു.. സൗഹൃദത്തെ സൗഹൃദമായി വളര്‍ത്തി സൗഹൃദമായി തന്നെ നിലനിര്‍ത്തുകയെന്നൊരു മുദ്രാവാക്യം സിരസ്സിലന്നേ പിടിമുറുക്കിയിരുന്നു; അതിനു പല കാരണങ്ങളുമുണ്ട്, എന്നെങ്കിലും മറ്റൊരു ഓര്‍മ്മത്തെറ്റായി ഇവിടെ തന്നെ കുറിച്ചിടാം..



സീരിയസ് സൗഹൃദങ്ങള്‍ (എന്നു വച്ചാല്‍ ഹൈ ബൈ യില്‍ ഒതുങ്ങാത്ത) ആരംഭിക്കുന്നത് ഡിഗ്രിക്കാലത്തായിരുന്നുവെന്നു പറഞ്ഞുവല്ലോ.. അങ്ങനെയിരിക്കെ ഒരു സൗഹൃദം അതിരുകള്‍ ഭേദിക്കുന്നുവോ എന്നൊരു സംശയം.. അതിനു പരിഹാരമായി കണ്ടത് അടിയിട്ടകന്നു പോവുക എന്ന മുടന്തന്‍(ഈയൊരു വാക്കിലൊതുങ്ങില്ല ആ മുടന്തന്‍ പരിഹാരം) സൊലുഷനും.. പ്രായത്തിനനുസരിച്ചോ പോട്ട് അതില്‍ അല്പം കുറഞ്ഞോ (അല്പം കൂടുതല്‍ കുറഞ്ഞോ) പക്വത അന്നും ഇന്നും (എന്നും??) ഇല്ലാത്ത എന്റെ, പൊട്ട തീരുമാനം, അഭിയും ഞാനും തമ്മില്‍ അകന്നു പോവാന്‍ കാരണമായി, ഏതാണ്ട് രണ്ട് വര്‍ഷത്തോളം,ഡിഗ്രി കഴിയുന്നതു വരെ.. ഡിഗ്രി കഴിഞ്ഞ് എം എസ് സിക്ക് മദ്രാസിലേക്ക് വണ്ടി കയറുകയും, ആദ്യ സെമസ്റ്ററിന്റെ തിരക്കുകളില്‍ ഞാനകപ്പെടുകയും ചെയ്തു.. അഭിയെ പിന്നീട് കാണുന്നതാവട്ടെ ആ സെമസ്റ്റര്‍ കഴിഞ്ഞുള്ള ക്രിസ്മസ് അവധിക്കാലത്ത്, കുറച്ചു പേര്‍ മാത്രമുണ്ടായിരുന്ന ഒരു ഗെറ്റ് റ്റുഗദര്‍.. ജീവിതത്തിലാദ്യമായി സിന്‍സിയര്‍ ആയിട്ട്, അര്‍ത്ഥമുള്‍ക്കൊണ്ട് ഞാനൊരാളോട് സോറി പറഞ്ഞിട്ടുണ്ടാവുക അന്നു അഭിയോട് പറഞ്ഞതായിരിക്കും.. പഴയ പോലെ നല്ല സുഹൃത്തുക്കളാവാന്‍ അധികം കാലവും വേണ്ടി വന്നില്ല.. എങ്കിലും എന്തു കൊണ്ട് അന്നങ്ങനെ അടിയിട്ടു എന്നു വെളിപ്പെടുത്താന്‍ പിന്നെയും സമയമെടുത്തു.. പറഞ്ഞപ്പോഴാകട്ടെ, അവള്‍ പറഞ്ഞത്, ‘എട പൊട്ടാ, വിവരം പഠിപ്പില്‍ മാത്രമായിപ്പോയല്ലോ.. നിനക്കന്നേ ഇതു പറഞ്ഞിരുന്നെങ്കില്‍ സൗഹൃദത്തിന്റെ നല്ല രണ്ട് വര്‍ഷങ്ങള്‍ കളഞ്ഞു കുളിക്കേണ്ടിയിരുന്നോ??‘


അന്ന് ഒരു കാരണവുമില്ലാതെ ഞങ്ങള്‍ തമ്മില്‍ (അല്ല ഞാന്‍ മാത്രം!) അടിയിട്ടത് മനസിലാകാതെ പകച്ചു പോയ ഒരുപാട് നല്ല സുഹൃത്തുക്കളുമുണ്ട്, പലര്‍ക്കും ചോദിക്കാന്‍ പോലും മടിയായിരുന്നു, ചോദിച്ചവര്‍ക്ക് സാറ്റിസ്ഫൈഡ് ആയൊരുത്തരവും കിട്ടിയതുമില്ല(അങ്ങനെയൊരു ഉത്തരമുണ്ടായിട്ടു വേണ്ടെ!!).. ഇതെഴുതുമ്പോള്‍ പോലും മച്ചൂരിറ്റി തീരെ ഇല്ലാത്തെ ഒരു ചെക്കന്റെ ജാള്യത എന്റെ മുഖത്ത് വായിച്ചെടുക്കാം.. കഴിഞ്ഞ ജനുവരിയില്‍ അഭിക്കൊരു മകനുണ്ടായി, ഞാന്‍ വീട്ടിലേക്ക് വരുന്നതിന്റെ തലേന്ന്, പിറ്റേന്ന് അതിരാവിലെ(ഒന്‍പതരയ്ക്ക് എഴുന്നേല്ക്കുന്ന എനിക്ക് ആറ്‌ മണിയെന്നത് അതിരാവിലെ തന്നെയാണ്‌) ഒരു കാള്‍, ‘ഡാ ചെക്കാ എനിക്ക് മോനുണ്ടായി കേട്ടോ’.. ‘ഉവ്വോ അപ്പോ ഈ വീട്ടില്‍ വരവില്‍ അങ്ങെത്തിയേക്കാം.. മോനെക്കൊണ്ട് മേല്‍ മൂത്രമൊഴിപ്പിക്കരുത്’ എന്നൊരു മുങ്കൂര്‍ ജാമ്യവും എടുത്തു.. ‘പോട തെണ്ടീ നിന്റെ മക്കളാവും അങ്ങനെയൊക്കെ ചെയ്യുകയെന്ന്’ അവള്‍..

മൂന്ന് സഹപാഠികളോടൊപ്പം വീട്ടില്‍ പോയി.. ‘കഴിഞ്ഞ വരവിനു കൊണ്ടു തന്ന എന്‍ഡോസള്‍ഫാനും ഫുറുഡാനും തളിച്ച ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ കഴിച്ചതോണ്ടാവും കുഞ്ഞുവാവ നിന്നെ ശല്യം ചെയ്യാതെ ഫുള്‍ടൈം ഉറങ്ങണത്’ പതിവു ശൈലിയില്‍ ഞാന്‍.. ‘നമ്മുടേം നമ്പറു വരും മോനെ,അന്നിതിനൊക്കെ എണ്ണി എണ്ണി പകരം ചോദിക്കുമെന്ന’ അത്യുഗ്രന്‍ തിരിച്ചടി.. കൊണ്ടും കൊടുത്തും (സംഘാംഗങ്ങള്‍ മുഴുവനും ഫെമിനിസ്റ്റായതിനാല്‍ ഒരു കൈ സഹായത്തിനു അഭിയുടെ അമ്മയെ വിളിക്കേണ്ടി വന്നുവെന്നതാണ്‌ പച്ചയായ സത്യം) സമയം പോയതറിഞ്ഞതേയില്ല.. സുഹൃത്തുക്കളില്‍ പലര്‍ക്കും പഴയതിലും ദൃഡമായ ഞങ്ങളുടെ ഫ്രന്റ്ഷിപ്പിന്റെ ഗുട്ടന്‍സ് ഇന്നുമജ്ഞാതം..(അവരില്‍ ചിലരിവിടെ ഉണ്ട്,ഒരു മൗസ് ക്ലിക്കില്‍ തുറയ്ക്കാനും അടയ്ക്കാനും കഴിയുന്ന ജാലകത്തിന്റെ മറവില്‍ ഒളിഞ്ഞ് നിന്നു വായിക്കുന്നുണ്ടാവണം.. അഭിയെന്ന ഫാള്‍സ് നെയിം ഒന്നും അവര്‍ക്കൊരു മറയാകില്ല).


ചില വാക്കുകള്‍ക്ക് നന്മയെന്ന മന്ത്രത്തിന്റെ ശക്തിയുണ്ടെന്ന് കരുതുന്നു.. അവ ഉച്ചരിക്കപ്പെടാതെ പോവുന്നിടത്താണ്‌ നമ്മുടെ പരാജയം; ഓര്‍ക്കുക മന്ത്രമല്ല, നമ്മളാണ്‌ അപ്പോഴും പരാജയപ്പെടുന്നത്..


മുന്നാ ഭായിയെ (ഹിന്ദി സിനിമ-മുന്നാഭായി എം ബി ബി എസ്.. വിളിക്കുമ്പോ ഒരു ഡാക്കിട്ടറെ തന്നെ ആവണതല്ലെ നല്ലത്!!) വിളിച്ചു വരുത്തി സംഗ്രഹിച്ചാല്‍ “അരെ മാമു സോറി ബോല്‍നെ കാ, ക്യാ? സോറി ബോല്‍നെ കാ”..
--------------------------------

സോറിക്കുണ്ടൊരു വാല്‍: ഈ എഴുത്തിനു എല്ലാരോടുമായിട്ട് ഐ ആം ദ സോറി അളിയാ ഐ ആം ദ സോറി.. സമയം പോയത് തല്ലിയാല്‍ തീരുമെങ്കില്‍ അങ്ങനെ ആവട്ടെ.. 

Jun 6, 2011

ഉപ്പിലിട്ടത്




ഓര്‍മ്മകളെ,
നെല്ലിക്കയെന്നപോലെ ഓരോന്നായെടുത്ത്
തുടച്ചു മിനുക്കി ഉപ്പിലിട്ടു വയ്ക്കണം
ഇടയ്ക്കെടുത്ത് രുചിച്ച് നോക്കണം


ഉപ്പു പോരായെന്ന് പരാതി പറയണം
തീരുന്തോറും പുതിയ ഓര്‍മ്മകളെ ഉപ്പിലിടണം,
അടുത്ത ദിവസത്തേക്ക്,അതിനടുത്ത ദിവസത്തേക്ക് ..


നിരീക്ഷിച്ചവര്‍